India Kerala

നിപ വൈറസ്; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കൊച്ചിയില്‍ അറിയിച്ചു. കോഴിക്കോടുണ്ടായ നിപ ബാധയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ തയാറാക്കിയ മാനദണ്ഡങ്ങൾ പാലിച്ചാണ് സര്‍ക്കാര്‍ നടപടികൾ പുരോഗമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നാട്ടില്‍ ആരോഗ്യ വകുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.


നിപ വൈറസ് ബാധയെ തുടര്‍ന്നുളള പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.സോഷ്യല്‍ മീഡിയ വഴിയും മറ്റും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചുമ, തുമ്മൽ തുടങ്ങി പനിയുടെ ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണം. ഇവർ ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.

ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നാടായ പറവൂരിലെ ഏഴിക്കര , വടക്കേക്കര പഞ്ചായത്തുകളിൽ ബോധവത്കരണം ആരംഭിച്ചു. ആരോഗ്യ പ്രവർത്തകരുടെ സംഘം വീടുകൾ തോറും കയറി ബോധവത്കരണം നടത്തും. നിപ സ്ഥിരീകരിച്ച രോഗിയുമായി 15 മിനുറ്റിലധികം അടുത്തിടപഴകിയവരുടെ വിവരങ്ങൾ ശേഖരിച്ച് ഇവരെ നിരീക്ഷിക്കും. ഈ മേഖലകളിൽ അസ്വാഭാവികമായി വവ്വാലുകളോ വളർത്തു മൃഗങ്ങളോ ചത്തിട്ടുണ്ടോ എന്നുമാണ് ആരോഗ്യ വകുപ്പ് പരിശോധിക്കുക.