India National

ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. വെള്ളം നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നും ഏഴോളം സ്ഥലങ്ങളിൽ നിന്ന്, അതും അണുനശീകരണം നടത്തിയ ശേഷം മാത്രം കുടിക്കാമെന്നും ബോർഡ് വ്യക്തമാക്കി .

മലിനീകരണ നിയന്ത്രണ ബോർഡ് ഏറ്റവുമൊടുവിൽ പുറത്തു വിട്ട മാപ്പ് പ്രകാരം ഉത്തർപ്രദേശ് മുതൽ പശ്ചിമബംഗാൾ വരെയുള്ള നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് കാണിക്കുന്നത് .

രാജ്യത്തുടനീളം ഗംഗാ തീരത്തിന്റെ ഓരത്ത് 86ാളം സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങളിലൂടെ വെള്ളത്തിന്റെ ഗുണം നിലവാരം പരിശോധിച്ച ശേഷമാണ് ഡാറ്റ ശേഖരിച്ചത്. ഗംഗാ തീരത്തിന്റെ 18 ഇടങ്ങളിലെ വെള്ളമാണ് കുളിക്കാൻ യോഗ്യമായതെന്നും 62 ഇടങ്ങളിലുള്ള വെള്ളം അയോഗ്യമാണെന്നും ഡാറ്റ പറയുന്നു.

ഗംഗാ നദിയിൽ കുളിക്കാനും കുടിക്കാനും യോഗ്യമായ വെള്ളമുള്ള ഇടങ്ങളെ ക്ലാസ്-എ, ക്ലാസ്സ്-ബി, എന്നിങ്ങനെ ബോർഡ് തിരിച്ചിട്ടുണ്ട്

അണുനശീകരണം നടത്തിയ ശേഷം കുടിക്കാൻ യോഗ്യമായ വെള്ളം നിലനിൽക്കുന്ന പ്രദേശങ്ങൾ ഇവയാണ് . ഗംഗോത്രിയിലെ ഭാഗീരഥി , രുദ്രപ്രയാഗ്, ദേവപ്രയാഗ്, റായ് വേല-ഉത്തർഖണ്ഡ്, ഋഷികേശ്, ബിജ്‌നോർ, പശ്ചിമബംഗാളിലെ ഡയമണ്ട് ഹാർബർ എന്നിവയാണ് ആ സ്ഥലങ്ങൾ. ഇവയെ ‘ക്ലാസ് എ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് .

കുളിക്കാൻ യോഗ്യമായ വെള്ളമുള്ള ക്ലാസ്-ബി ഇടങ്ങൾ ഇവയാണ് . ഗംഗോത്രിയിലെ ഭാഗീരഥി , രുദ്രപ്രയാഗ് , ദേവപ്രയാഗ് ,റായ് വാലാ-ഉത്തർഖണ്ഡ്, ഋഷികേശ്, ബിജ്‌നോർ, അലിഗഡ് എന്നിവയോടൊപ്പം പശ്ചിമ ബംഗാളിലെ നാല് ഇടങ്ങൾ കൂടി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് .

ഗംഗാ നദി ശുദ്ധീകരിക്കാനുള്ള നിരവധി പദ്ധതികളും മലിനീകരണത്തെ മറികടക്കാൻ ദേശീയ ഗ്രീൻ ട്രൈബ്യൂണലിന്റെ നിർദ്ദേശങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം വെറും ജലരേഖയായിരിക്കുന്ന സ്ഥിതിയാണുള്ളത്. പരിസ്ഥിതി മന്ത്രാലയം ജല-വിഭവ മന്ത്രാലയവുമായി ചേർന്ന് ഗംഗ നദി ശുദ്ധീകരിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട് .

നമമി ഗംഗ ജല വിഭവ മന്ത്രാലയം തുടങ്ങി വെച്ച പ്രധാനപ്പെട്ട ഒരു പദ്ധതിയാണ്. അത് നടപ്പിൽ വരുന്നുമുണ്ട്. ഗംഗ ഒരു ഉദാഹരണമായി എടുത്താൽ രണ്ടു തരത്തിലുള്ള മാലിന്യങ്ങളാണ് ഉള്ളത്. വ്യവസായ മാലിന്യവും ഓടവെള്ളവും. നദീ മലിനീകരണത്തിന്റെ മുപ്പത് ശതമണമാണ് വ്യവസായ മാലിന്യത്തിലൂടെയുണ്ടാകുന്നത്. ബാക്കി മുഴുവൻ അഴുക്കുജലമാണ്. മലിനജലം പുറത്തു വിടുന്ന 1100 വ്യവസായ യൂണിറ്റുകളാണ് ഗംഗാ നദി തീരത്തുള്ളത്. ഇന്ന് അവയിലൊന്ന് പോലും നദിയിലേക്ക് മലിനജലം പുറന്തള്ളുന്നില്ല.” പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി സി.കെ മിശ്ര പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യങ്ങൾ അത്ര സന്തോഷകരമായ ഒന്നല്ലെന്നും വെള്ളത്തിന്റെ ഗുണനിലവാരം ഓരോ ദിവസവും പരിശോധിക്കുന്നുണ്ട് എന്നും പറഞ്ഞ മിശ്ര സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേസമയം സർക്കാരിന്റെ പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്നും എന്നാൽ പ്രശ്ന പരിഹാരത്തിന് ഇതൊന്നും പോരെന്നും പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനും ഗംഗാ നദിയുമായി ബന്ധപ്പെട്ട് നിരവധി വിവരാവകാശ അപേക്ഷ നൽകിയിട്ടുള്ള വിക്രാന്ത് ത്യാഗി പറഞ്ഞു.

“പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയും കീടനാശിനി പ്രയോഗം നടത്തിയ കാർഷിക മാലിന്യങ്ങൾ പുറന്തള്ളുന്നത് ഒഴിവാക്കാനുമുള്ള പരിശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. 2020 നുള്ളിൽ ഗംഗാ നദി ശുദ്ധീകരിക്കാൻ ഗവര്‍മെന്റിന് പദ്ധതിയുണ്ടായിരുന്നെങ്കി ലും ഇപ്പോഴത്തെ അവസ്ഥയിൽ 2025 ആയാലും പദ്ധതി നിറവേറ്റാനാകുമെന്നു തോന്നുന്നില്ല” അദ്ദേഹം കൂട്ടി ചേർത്തു.