Kerala

കനത്ത മഴ: പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ

തിരുവനതപുരം ജില്ലയിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയ്ക്ക് സാധ്യയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് അറിയിച്ചു. ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറത്തിറക്കി.

അതിശക്തമായ മഴ ലഭിക്കുന്ന പശ്ചാത്തലത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനോട് സഹകരിക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. പൊതു-സ്വകാര്യയിടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും പോസ്റ്റുകളും ബോർഡുകളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ, മീൻപിടിക്കാനോ ഇറങ്ങരുത്.

ജലാശയങ്ങളുടെ മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നു വീണും അപകടങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശത്തിൽ പറയുന്നു.