National

ബസ് സ്റ്റോപ്പിൽ നിർത്താത്തതിന് ബസിനു നേരെ കല്ലെറിഞ്ഞു; യുവതിയ്ക്ക് 5000 രൂപ പിഴ

ബസ് സ്റ്റോപ്പിൽ നിർത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ ചുമത്തി. കൊപ്പൽ ജില്ലയിലെ ഹുലിഗിയിലേക്ക് ഹുലിഗെമ്മ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ ലക്ഷ്മി എന്ന യുവതിയാണ് ബസിന് നേരെ കല്ലെറിഞ്ഞത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഒരു ബസും സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് ലക്ഷ്മി പറയുന്നു.

കോപ്പൽ-ഹോസപേട്ട നോൺ-സ്റ്റോപ്പ് ബസിന് നേരെയാണ് ലക്ഷ്മി കല്ലെറിഞ്ഞത്. നിർത്തിയ ബസിൽ ലക്ഷ്മി കയറിയിരിക്കുകയും ചെയ്തു. ബസ് ഡ്രൈവർ അവിടെ നിന്ന് മുനീർബാദ് പോലീസ് സ്റ്റേഷനിലേക്കാണ് ബസ് ഓടിച്ചത്. പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം മാപ്പ് പറയുകയും 5000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് അതേ ബസിൽ ലക്ഷ്മി ഗ്രാമമായ ഇൽക്കലിലേക്ക് പോയി. ഇൽക്കലിലേക്ക് പോകുകയായിരുന്ന മറ്റൊരു സ്ത്രീയും രണ്ട് കുട്ടികളുമാണ് ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നത്.

ലക്ഷ്മിയും കൂട്ടരും തെറ്റായ വശത്താണ് നിന്നതെന്ന് ബസിലെ ഡ്രൈവർ കം കണ്ടക്ടർ മുത്തപ്പ പറഞ്ഞു. അവർക്ക് പോകേണ്ട ലക്ഷ്യസ്ഥാനത്തേക്കുള്ള ബസ് സ്റ്റോപ്പ് അവർ നിൽക്കുന്നതിന്റെ എതിർവശത്തായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“അവർക്ക് ഇൽക്കലിലേക്ക് ആണ് പോകേണ്ടത്. ഞങ്ങൾക്ക് ഹൊസപേട്ടയിലേക്കും. അവർ റോഡിന്റെ തെറ്റായ വശത്ത് ആണ് നിന്നത്. എതിർവശത്തുള്ള ബസ് സ്റ്റോപ്പിലാണ് അവർ കാത്തിരിക്കേണ്ടത്. ഞങ്ങളുടെ ബസ് നോൺ സ്റ്റോപ്പ് സർവീസ് ആയതിനാൽ വഴിയിൽ നിർത്തരുത്. ഈ സമയത്താണ് അവർ ബസിന് നേരെ കല്ലെറിഞ്ഞത്” എന്നും മുത്തപ്പ പറഞ്ഞു.