Kerala

ബഫര്‍ സോണില്‍ തിരുത്തലിനൊരുങ്ങി സര്‍ക്കാര്‍; 1 കി.മീ സംരക്ഷിത വനമേഖലയാക്കുമെന്നത് പുനഃപരിശോധിക്കും

ബഫര്‍ സോണ്‍ വിഷയത്തില്‍ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍. വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്. അതിനിടെ, വിഷയത്തില്‍ ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നെയ്യാര്‍ ഡാം മേഖലയില്‍ സന്ദര്‍ശനം നടത്തി.

ബഫര്‍ സോണ്‍ നിശ്ചയിച്ചപ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിലവിലെ സുപ്രിംകോടതി വിധി ക്ഷണിച്ചുവരുത്തിയതെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 2019 ലെ മന്ത്രിസഭ യോഗത്തില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ ഉത്തരവിറക്കുകയും നിലവിലെ സുപ്രീംകോടതിവിധിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്.

സംരക്ഷിത വനമേഖലയ്ക്ക സമീപം ഒരു കീലോമീറ്റര്‍ പരിധി ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണാക്കി നിശ്ചയിച്ച 2019 ലെ മന്ത്രിസഭ യോഗതീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

മന്ത്രിസഭ തീരുമാനം സുപ്രിംകോടതിയിലെ പുനപരിശോധന ഹര്‍ജിയെയും സെന്റര്‍ എംപവേര്‍ഡ് കമ്മറ്റിക്കു നല്‍കുന്ന അപ്പീലിനെയും എതിരായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടി.ജെ വിനോദ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ജനവാസമേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനെയും അറിയിക്കും.

അതിനിടെ, ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ കേന്ദ്രമന്ത്രി
കേന്ദ്ര വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍ നെയ്യാര്‍ ഡാം മേഖലയില്‍ സന്ദര്‍ശനം നടത്തി. അമ്പൂരി, കള്ളിക്കാട് പഞ്ചായത്ത് പ്രതിനിധികള്‍ മന്ത്രിക്ക് നിവേദനവും നല്‍കി.