Kerala

‘കശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ല’ : സായ് പല്ലവി

പശുവിറച്ചി കേരളത്തിൽ കഴിക്കുന്നതിന് നിരോധനമില്ലെന്നും കോഴിക്കില്ലാത്ത പരിഗണന എന്തിനാണ് പശുവിന് മാത്രം നൽകുന്നതെന്നും ചോദിച്ച നിഖിലാ വിമലിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കായിരുന്നു വഴി വച്ചത്. എന്നാൽ ഈ വിവാദങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ താരം സായ് പല്ലവി നടത്തിയ സമാന പ്രസ്താവനയും വലിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്.

ജൂൺ 17 ന് പുറത്തിറങ്ങാനിരിക്കുന്ന വിരാട പർവം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. അഭിമുഖത്തിനിടെ താരത്തിന്റെ രാഷ്ട്രീയ നിലപാട് ചോദിച്ചപ്പോഴാണ് വിവാദങ്ങൾക്ക് വഴിവച്ച ഉത്തരം സായ് പല്ലവി നൽകിയത്.

‘ ഞാൻ നിഷ്പക്ഷമായ രാഷ്ട്രീയ നിലപാടുള്ള പശ്ചാത്തലത്തിലാണ് വളർന്നത്. ഇടത് പക്ഷമെന്നും വലത് പക്ഷമെന്നും ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ആരാണ് യഥാർത്ഥത്തിൽ ശരിയെന്നും തെറ്റെന്നും എനിക്കറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കാണിക്കുന്നുണ്ട്. അടുത്തിടെ, പശുവുമായി പോവുകയായിരുന്ന വ്യക്തിയെ മുസ്ലീമായതിന്റെ പേരിൽ കൊലപ്പെടുത്തിയ സംഭവവും നാം കണ്ടു. കൊലയ്ക്ക് ശേഷം ജയ് ശ്രീറാം എന്നാണ് അവർ വിളിച്ചത്. കശ്മീരിൽ നടന്ന സംഭവവും ഇതും തമ്മിൽ എവിടെയാണ് വ്യത്യാസം ?’- സായ് പല്ലവി ചോദിച്ചു.

തന്നെ നല്ലൊരു വ്യക്തിയായി വളരാനാണ് കുടുംബം പഠിപ്പിച്ചതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സായ് പല്ലവി പറഞ്ഞു.

വലിയ വിമർശനങ്ങളാണ് സായ് പല്ലവിക്ക് ഈ പ്രസ്താവനയുടെ പേരിൽ ലഭിക്കുന്നത്. ട്വിറ്ററിൽ നിരവധി പേരാണ് പരാമർശത്തിനെതിരെ ട്വീറ്റുമായി രംഗത്ത് വന്നത്.