India National

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നത്.https://ce37536e6baad152a5e9369493aa65b8.safeframe.googlesyndication.com/safeframe/1-0-38/html/container.html

പഞ്ചാബില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു നേരത്തേ തന്നെ രംഗത്തുണ്ട്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് സ്ഥാനം രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ അഭിപ്രായം രേഖപ്പെടുത്തിയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ തനിക്ക് മുഖ്യമന്ത്രിയാകേണ്ടതില്ലെന്നും തെരഞ്ഞെടുപ്പോടുകൂടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ആവശ്യമാണ് സിദ്ദു നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

എന്നാല്‍ വൈകാതെ തന്നെ ഛന്നി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും മൂന്ന് മാസം കൊണ്ടുതന്നെ കോണ്‍ഗ്രസിന് മേലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരത്തെ ഒരു പരിധി വരെ മറികടക്കുകയും ചെയ്തു. ഇതോടെയാണ് ഛന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന സൂചനകള്‍ നേതൃത്വം പുറത്തുവിടുന്നത്. രണ്ട് സീറ്റുകള്‍ ഛന്നിക്ക് മുന്നില്‍ വച്ചതോടെ സിദ്ദു രണ്ട് ദിവസമായി പ്രചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സിദ്ദു.

പഞ്ചാബില്‍ ഈയാഴ്ച തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കാനാണ് സാധ്യത.ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഈ മാസം 6ന് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കഴിഞ്ഞ മാസം 27ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിലെത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.