India National

പ്രതിഷേധം ശക്തമാക്കാൻ കർഷകർ; സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്

ഹരിയാനയിലെ കർണാലിൽ സമര പരിപാടികൾ തീരുമാനിക്കാൻ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ഇന്ന് ചേരും. ദീർഘകാല സമരത്തിലേക്ക് പോകുന്ന കാര്യത്തിൽ യോഗം ഇന്ന് തീരുമാനാമെടുക്കും. കർഷകരും ഭരണകൂടവും തമ്മിൽ ഇന്ന് വീണ്ടും ചർച്ചയുണ്ടാകും.

കർണാലിൽ പൊലീസിന്റെ ലാത്തിയടിയില്‍ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ കരുത്താര്‍ജ്ജിച്ച് കര്‍ഷകർ രാപകൽ മിനി സെക്രട്ടറിയറ്റ്‌ ഉപരോധം നടത്തുകയാണ്. മറ്റു ജില്ലകളിൽനിന്നും സമീപ സംസ്ഥാനങ്ങളിൽനിന്നും കര്‍ണാലിലേക്ക് കര്‍ഷകപ്രവാഹമാണ് . ഇതോടെ സമരം ഒത്തുതീർക്കാൻ ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അഡീഷണൽ ചീഫ്‌ സെക്രട്ടറിയും ജില്ലാ കളക്ടറും കർഷകനേതാക്കളുമായി ആശയവിനിമയം നടത്തി. കർഷകൻ കൊല്ലപ്പെട്ടതിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുക, കര്‍ഷകന്റെ കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

ഇതിനിടെ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദ്വിദിന യോഗത്തിന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തുടക്കമായി. കര്‍ഷക സമരത്തിന്റെ ഭാഗമായി ഈ മാസം 27ന് നടക്കാനിരിക്കുന്ന ഭാരത് ബന്ദ് വിജയകരമാക്കാനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉയര്‍ന്നു.

27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.