Kerala

അര്‍ജുന്‍ ആയങ്കിയുടെ വരുമാന സ്രോതസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുടെ വരുമാന സ്രോതസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയുടെ സ്വത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. അര്‍ജുന് കണ്ണൂരില്‍ വലിയ വീടും സമ്പത്തുമുണ്ട്.

ഇത് ഭാര്യാമാതാവ് നല്‍കിയതെന്നും മൊഴി. ഭാര്യമാതാവിന് സ്ഥിരജോലിയുണ്ടെന്നും സമ്പത്തുമുണ്ടെന്നുമെന്നാണ് അര്‍ജുന്റെ വിശദീകരണം. ഭാര്യാമാതാവ് നല്‍കിയതാണെന്ന വിശദീകരണം കസ്റ്റംസിന് തൃപ്തികരമായില്ല. അര്‍ജുന്റെ മൊഴികളെ കസ്റ്റംസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇന്നലെ ഇയാളെ പത്ത് മണിക്കൂര്‍ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.

അതേസമയം വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം അര്‍ജുന്‍ ആയങ്കിക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് കസ്റ്റംസ് പിടിയിലായ മുഹമ്മദ് ഷഫീഖ് മൊഴി നല്‍കി. സ്വര്‍ണം ദുബായില്‍ നിന്ന് കൊടുത്തുവിട്ട ആള്‍ പറഞ്ഞത് അര്‍ജുന് നല്‍കാനാണ്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ മാത്രമേ ശരിയായ വിവരം ലഭിക്കൂ എന്നാണ് കസ്റ്റംസിന്റെ നിലപാട്.