Kerala

കൊടകര കള്ളപ്പണ കവർച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി തൃശൂർ ജില്ലാ ട്രഷററെന്ന് മൊഴി

ബിജെപി കള്ളപ്പണക്കേസിൽ പരാതിക്കാരൻ ഷംജീറിന്റെ മൊഴിപ്പകർപ്പ് മീഡിയവണിന്. കവർച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനന്‍ ആണെന്ന് ഷംജീറിന്റെ മൊഴിയിലുണ്ട്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനോട് ഇന്ന് ചോദ്യംചെയ്യലിനായി ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇന്ന് കോടതിയിൽ വീണ്ടും ഹരജി നൽകും. കൊടകരയിൽ കവർച്ച നടന്നതിന് ശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഷംജീർ നൽകിയ മൊഴിയിലുള്ളത്. കൊടകരയിൽ നിന്ന് തൃശൂരിലേക്ക് മടങ്ങിയത് സുജയ് സേനൻ കൊണ്ടുവന്ന കാറിലാണ്. പണം കൊടുത്തയച്ചത് സുനിൽ നായികാണെന്നും എറണാകുളത്ത് ധർമ്മരാജന് നൽകാൻ വേണ്ടിയാണ് പണം കൊടുത്തയച്ചതെന്നും ഷംജീറിന്‍റെ മൊഴിയില്‍ പറയുന്നു.

കള്ളപ്പണക്കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്യും. വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു. തെരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ഒരു സ്വകാര്യ ദേവസ്വത്തിന് ഉല്ലാസ് നൽകി എന്ന വിവരത്തിന്റ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.