India

നിസാമുദ്ദീൻ മർകസിന് മാത്രം എന്തിനാണ് നിയന്ത്രണം? മറ്റു മതചടങ്ങുൾക്ക് ഇത് ബാധകമല്ലേ? ഡൽഹി ഹൈക്കോടതി

നിസാമുദ്ദീൻ മർകസിലെ മതചടങ്ങുകൾക്ക് ഇരുപതിലധികം പേർ പാടില്ല എന്ന സർക്കാർ നിയന്ത്രണത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. മറ്റു മതങ്ങളിലെ ആരാധനാ ചടങ്ങുകൾക്ക് ഇത് എന്തു കൊണ്ടാണ് ബാധകമാകാത്തത് എന്ന് കോടതി ചോദിച്ചു. റമദാൻ ആരാധനകൾക്കായി മർകസിലെ മസ്ജിദ് ബൻഗ്ലേ തുറന്നു കൊടുക്കാനും കോടതി ഉത്തരവിട്ടു.

‘ഒരു മതസ്ഥലവും ഭക്തർക്ക് നിയന്ത്രണം വച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് ഇവിടെ മാത്രം 20 പേർ മതിയെന്ന നിയന്ത്രണം വരുന്നത്. ഇതൊരു തുറന്ന സ്ഥലമാണ്’ – ജസ്റ്റിസ് മുക്ത ഗുപ്ത വ്യക്തമാക്കി. 200 പേരുടെ പട്ടികയിൽ നിന്ന് 20 പേർക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് കേന്ദ്രവും ഡൽഹി പൊലീസും കോടതിയെ അറിയിച്ചിരുന്നത്.

കോടതി രൂക്ഷമായി പ്രതികരിച്ചതോടെ റമദാനിൽ വിശ്വാസികളെ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരം ആയിരിക്കണം പ്രവേശനമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ നിസാമുദ്ദീൻ മർകസിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ ആയിരങ്ങളാണ് പങ്കെടുത്തിരുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2020 മാർച്ച് 20 മുതൽ മർക്കസ് അടച്ചിട്ടിരിക്കുകയാണ്.