Kerala

‘ലീഡർ പാർട്ടി വിട്ടപ്പോഴും ഞാൻ പോയില്ല, അടിയുറച്ച കോൺഗ്രസുകാരൻ’: ധർമജൻ ബോൾഗാട്ടി

കോഴിക്കോട്: തന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണ് എന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും നടൻ ധർമജൻ ബോൾഗാട്ടി. പാർട്ടി സീറ്റു നൽകുകയാണ് എങ്കിൽ പോരാടാനുള്ള മണ്ഡലമാണ് തരേണ്ടതെന്നും ധർമജൻ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ എന്റേത് കോൺഗ്രസ് കുടുംബമാണ്. അച്ഛനും ജ്യേഷ്ഠനും കോൺഗ്രസ് നേതാക്കളായിരുന്നു. സ്‌കൂളിലും കോളജിലും കെഎസ് യു നേതാവായിരുന്നു. സേവാ ദളിന്റെ ദേശീയ ക്യാമ്പിൽ അടക്കം പങ്കെടുത്തിട്ടുണ്ട്. ഞാൻ കണ്ടു വളർന്ന രാഷ്ട്രീയം കോൺഗ്രസാണ്. ഇഷ്ടപ്പെട്ട രാഷ്ട്രീയകക്ഷിയും കോൺഗ്രസാണ്’ – ധർജൻ പറഞ്ഞു.

ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് കെ കരുണാകരനാണെന്നും ധർമജൻ കൂട്ടിച്ചേർത്തു.

ബാലുശ്ശേരിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘ബാലുശ്ശേരിയിൽ കൂടുതൽ സൗഹൃദങ്ങൾ ഉണ്ട്. അതു കൊണ്ടു തന്നെ ഇഷ്ടവുമുണ്ട്’ എന്നായിരുന്നു ധർമജന്റെ ഉത്തരം. പോരാടാനുള്ള മണ്ഡലത്തിൽ രംഗത്തിറങ്ങാനാണ് താത്പര്യമെന്നും അദ്ദേഹം ആവർത്തിച്ചു.