India

വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ

വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുകയും കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയക്കുകയും ചെയ്യാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് ആവർത്തിച്ച് സംയുക്ത കിസാന് മോർച്ച. രാജ്യവ്യാപകമായി മഹാ പഞ്ചായത്ത് വിളിക്കുമെന്നും ശനിയാഴ്ച വഴിതടയല്‍ സമരം നടത്തുമെന്നും ബികെയു നേതാവ് രാകേഷ് തികത്ത് പറഞ്ഞു. ട്രാക്ടർ റാലിക്കിടെ മരിച്ച രാംപൂർ സ്വദേശി നവരീത് സിങിന്റെ വസതി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. അതേസമയം കാർഷിക നിയമങ്ങളിൽ ലോക്‍സഭ ഇന്നും പ്രക്ഷുബ്ധമാകും

ഡല്‍ഹി അതിർത്തികളിലെ സമരം 71ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വെള്ളവും വൈദ്യുതിയും ഇല്ലാതെ ബാരിക്കേഡുകളാലും ഇരുമ്പുവേലികളാലും ചുറ്റപ്പെട്ട പൊലീസ് സംവിധാനത്തിന് നടുവിലാണ് സമരഭൂമികള്‍. ചർച്ചക്ക് തയ്യാറെന്ന് വേദികള്‍ തോറും പറയുന്ന പ്രധാനമന്ത്രി അതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുകയും കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയക്കുകയും ചെയ്യാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് സംയുക്ത കിസാന്‍ മോർച്ച ആവർത്തിച്ചു.

അതിർത്തികളിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുസഫർനഗറിലും ഭാഗ്‍പത്തിനും പിന്നാലെ ജിന്ദില്‍ നടന്ന മഹാപഞ്ചായത്തില്‍ 50,000ത്തോളം പേർ പങ്കെടുത്തു. മഹാ പഞ്ചായത്തുകള്‍ വിളിക്കുന്നത് തുടരുമെന്ന് ബികെയു നേതാവ് രാകേഷ് തികത് അറിയിച്ചു. അതേസമയം നന്ദിപ്രമേയ ചർച്ചയാണ് ലോക്‌സഭയിൽ നടക്കേണ്ടത്. ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികള്‍ മുന്നോട്ട് പോയില്ല. രാജ്യസഭയിൽ ഇന്നലെ ആരംഭിച്ച നന്ദിപ്രമേയ ചർച്ച തുടരും. കാർഷിക വിഷയവും ഉന്നയിക്കുന്നതിനാല്‍ ചോദ്യോത്തര – ശ്യൂന്യ വേളകള്‍ ഒഴിവാക്കി 15 മണിക്കൂറാണ് ചർച്ച. ചർച്ചക്ക് ശേഷം പ്രധാനമന്ത്രി മറുപടി പറയും.