Kerala

കെ.എസ്.ആര്‍.ടി.സിയില്‍ വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടറെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്

കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോഴത്തെ വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടറെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. പൊലീസില്‍ നിന്ന് ഡെപ്യുട്ടേഷന്‍ വ്യവസ്ഥയിൽ നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍ എക്സിക്യുട്ടീവ് ഡയറക്ടറായ ഷറഫ് മുഹമ്മദ് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനാണ്. പോക്സോ കേസ് പ്രതിയെ തിരികെ ജോലിയില്‍ പ്രവേശിച്ചതിന് ഷറഫിനെതിരെ നടപടിക്കൊരുങ്ങുകയാണ് സി.എം.ഡി.

കെ.എസ്.ആര്‍.ടി.സിയുടെ 375-ാമത് ഭരണസമിതിയുടെ തീരുമാനമായിരുന്നു വിജിലന്‍സ് തലപ്പത്ത് പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വരുന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന്. 2013ല്‍ എടുത്ത ഈ തീരുമാനം കഴിഞ്ഞ വര്‍ഷം വരെയും തുടര്‍ന്നു. എന്നാല്‍ വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കെ.ബി. രവി മാറിയതോടെ ഈ ചട്ടം ലംഘിക്കപ്പെട്ടു. ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഷറഫ് മുഹമ്മദിനെ കെ.എസ്.ആര്‍.ടിസിയുടെ വിജിലന്‍സ് തലപ്പത്ത് ഇരുത്തി.

ഇപ്പോഴത്തെ എം.ഡിയുടെ തീരുമാനപ്രകാരമായിരുന്നു ഷറഫ് മുഹമ്മദിന്‍റെ നിയമനം. പക്ഷേ പിടിച്ചിരുത്തിയ ആള്‍ക്കിട്ടു തന്നെ പണികൊടുത്തു. പോക്സോ കേസ് പ്രതിയായ ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചാണ് എം.ഡിക്ക് ദക്ഷിണ നല്‍കിയത്. ഷറഫ് മുഹമ്മദിനെതിരെ നടപടിയെടുക്കുമെന്നാണ് എം.ഡി അറിയിച്ചത്. നിലവില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.