Kerala

മലബാറില്‍ പഞ്ചായത്തുകളുടെ എണ്ണം കൂട്ടി യുഡിഎഫ്

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും തിരിച്ചടി നേരിട്ടെങ്കിലും മലബാറില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനായത് യുഡിഎഫിന് നേട്ടമായി. മലപ്പുറം ജില്ലയില്‍ 16 പഞ്ചായത്ത് അടക്കം 38 പഞ്ചായത്തുകള്‍ യുഡിഎഫ് അധികം നേടി. ലീഗിന്‍റെ കരുത്ത്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക്, ആര്‍എംപി സഖ്യം എന്നിവയാണ് മലബാറില്‍ യുഡിഎഫിനെ തുണച്ചത്.

പൊതുവെ സംസ്ഥാനത്ത് എല്‍ഡിഎഫ് മേധാവിത്വം നേടിയപ്പോള്‍ യുഡിഎഫിന് കരുത്തായത് മലപ്പുറം അടക്കം മലബാറിലെ നാലു ജില്ലകളാണ്. വെല്‍ഫെയര്‍ പാര്‍ട്ടി മുഖ്യകക്ഷിയായ സാമ്പാര്‍ മുന്നണി കാരണം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നണിയിലെത്തിയതോടെ തിരികെ ലഭിക്കുകയായിരുന്നു. കൂട്ടിലങ്ങാടി ഉള്‍പ്പെടെയുള്ള പഞ്ചായത്ത് വീണ്ടും യുഡിഎഫ് ഭരണത്തിലായി. 57ല്‍ നിന്ന് 73 ആയി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫ് 37ല്‍ നിന്ന് 18ലേക്ക് താഴെപോയി.

ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവും തന്ത്രരൂപീകരണവും നടത്തി ലീഗ് മലപ്പുറത്തെ യുഡിഎഫ് കോട്ടയായി തന്നെ നിലനിര്‍ത്തി. ആര്‍എംപി സഖ്യത്തിലൂടെ വടകര മേഖലയില്‍ നിന്ന് രണ്ട് പഞ്ചായത്ത് പിടിച്ചതടക്കം കോഴിക്കോട് ജില്ലയില്‍ 5 പഞ്ചായത്തുകളാണ് യുഡിഎഫിന് അധികമായി ലഭിച്ചത്. വെല്‍ഫെയര്‍ കൂട്ടുകെട്ടിലൂടെ ലഭിച്ച കൊടിയത്തൂര്‍, കാരശ്ശേരി എന്നിവയും ഇതിലുള്‍പ്പെടും. ഫറോഖ്, രാമനാട്ടുകര, പയ്യോളി മുന്‍സിപ്പാലിറ്റി എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതും കോഴിക്കോട്ടെ യുഡിഎഫിന് ആശ്വാസം നല്‍കുന്ന കാര്യങ്ങളാണ്.

ജില്ലാ പഞ്ചായത്തും കല്‌‍‌‍പറ്റ നഗരസഭയും നഷ്ടപ്പെട്ടെങ്കിലും 8 പഞ്ചായത്തുകളില്‍ക്കൂടി വയനാട്ടില്‍ യുഡിഎഫ് ഭരണത്തിന് കീഴിലാകും. പാലക്കാട് ജില്ലയിലും കിട്ടി 9 അധിക പഞ്ചായത്തുകള്‍.