India National

അർണബ് ഗോസ്വാമി നവംബർ 18 വരെ ജയിലിൽ

ഇന്‍റീരിയർ ഡിസൈനർ അൻവയ് നായ്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. മുംബൈ ഹൈകോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും.

മഹാരാഷ്ട്രയിലെ അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയാണ് അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പോലീസ് കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല. നവംബർ 18 വരെ അർണബ് ജയിലിൽ കഴിയണം. ഫിറോഷ് ഷെയ്ഖ്, നിതീഷ് ശർദ്ദ എന്നിവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മുംബൈയിൽ കോൺക്കോർഡ് ഡിസൈൻസ്‌ എന്ന കമ്പനി നടത്തിയിരുന്ന അൻവയ് നായ്കും അമ്മയും 2018ൽ ആത്മഹത്യാ ചെയ്ത സംഭവത്തിലാണ് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനിടെ വനിതാ പോലീസിനെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ചു മറ്റൊരു കേസും അര്‍ണബിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ബി.ജെ.പി സർക്കാരിന്‍റെ കാലത്ത് തെളിവില്ലെന്ന കാരണത്താൽ അന്വേഷണം അവസാനിപ്പിച്ച കേസ് കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് പുതിയ സർക്കാർ പുനരന്വേഷണത്തിനു വിടുകയായിരുന്നു.