Kerala

രോഗിയെ പുഴുവരിച്ച സംഭവം: നടപടി പിൻവലിക്കില്ലെന്ന് മന്ത്രി, ഡോക്ടർമാരും നഴ്സുമാരും സമരത്തിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാരും നഴ്സുമാരും പ്രഖ്യാപിച്ച സമരം തുടരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും.

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്ക് എതിരെ നടപടി എടുത്തത് പിൻവലിക്കണമെന്നായിരുന്നു കെജിഎംസിടിഎയും നഴ്സുമാരുടെ സംഘടനകളും ആവശ്യപ്പെട്ടത്. ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ സർക്കാർ ചർച്ചക്ക് വിളിയ്ക്കുകയായിരുന്നു. രാത്രി സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തി. ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമെതിരായ സന്‍പെൻഷൻ പിൻവലിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ചർച്ച പരാജയപ്പെട്ടതിനാൽ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. കെജിഎംസിടിഎ തിരുവനന്തപുരം ജില്ലാ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ രാവിലെ റിലേ സത്യാഗ്രഹം തുടങ്ങും. 48 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കോവിഡ് ചികിത്സ അവസാനിപ്പിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്. നഴ്സുമാരുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയിൽ കരിദിനമാചരിക്കും. ആരോഗ്യപ്രവര്‍ത്തകരെ തളര്‍ത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെജിഎംഒഎയും ആവശ്യപ്പെട്ടിട്ടുണ്ട്. കെജിഎംസിടിഎയുടെ പ്രതിഷേധങ്ങള്‍ക്ക് കെജിഎംഒഎ പിന്തുണയും പ്രഖ്യാപിച്ചു.