UAE

ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുമായി യു.എ.ഇ

വിദ്യാർഥികളുടെ ലാപ്ടോപ്പ് മുതൽ സ്കൂളിലേക്കുള്ള യാത്ര വരെ സർക്കാർ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്.

യു.എ.ഇയിൽ ആരോഗ്യ പ്രവർത്തകരുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നത് വരെ സമ്പൂർണ സ്കോളർഷിപ്പ് നൽകാൻ പദ്ധതി ആവിഷ്കരിക്കുന്നു. വിദ്യാർഥികളുടെ ലാപ്ടോപ്പ് മുതൽ സ്കൂളിലേക്കുള്ള യാത്ര വരെ സർക്കാർ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഈ മാസം അവസാനം വരെ അപേക്ഷ സ്വീകരിക്കും.

‘ഹയ്യാക്കും’ എന്ന പേരിലാണ് മുൻനിര ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി ആവിഷ്കരിക്കുന്നത്. ഈ അധ്യയന വർഷം മുതൽ കുട്ടികളുടെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നത് വരെ മുഴുവൻ വിദ്യാഭ്യാസ ചെലവുകളും വഹിക്കുന്ന വിധമാകും സ്കോളർഷിപ്പ്.

നിലവിൽ ആരോഗ്യപ്രവർത്തകരുടെ 1,850 കുട്ടികൾക്ക് സമാനമായ രീതിയിൽ സ്കോളർഷിപ്പ് നൽകുന്നുണ്ട്. ഇത് കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സ്കോളർഷിപ്പിനായി ഈ മാസം 30 വരെ അപേക്ഷ സ്വീകരിക്കും.

വിവിധ രാജ്യക്കാരായ ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദിന്റെ മേൽനോട്ടത്തിൽ വിദ്യാഭ്യാസമന്ത്രാലയവും ഫ്രന്റ് ലൈൻ ഹീറോസ് ഓഫീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.

പുതിയ അധ്യയന വർഷത്തിൽ മുൻനിര ആരോഗ്യ പ്രവർത്തകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും അവരെ രാജ്യത്ത് കൂടുതൽ നാൾ തുടരാൻ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം. ആരോഗ്യപ്രവർത്തകരെ ആദരിക്കാനും ക്ഷേമം ഉറപ്പവരുത്താനും അടുത്തിടെയാണ് ഫ്രന്റ് ലൈൻ ഹീറോസ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.