India

അവയവക്കടത്ത് മുതൽ ഭീകരവാദികൾ വരെ; ചൈനയുടെ നിരീക്ഷണത്തിൽ ഇന്ത്യൻ കുറ്റവാളികളും

ഇന്ത്യയിൽ വിവിധ കുറ്റകൃത്യങ്ങളിലെ പ്രതികളായവരെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക കുറ്റം, ഭീകരവാദം, അഴിമതി, ലഹരി കടത്ത് തുടങ്ങിയ കേസുകളിലെ 6000 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ത്യൻ എക്‌സ്പ്രസിസാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

കാലിത്തീറ്റ അഴിമതി കേസിലെ സത്യം ഗ്രൂപ്പ് ചെയർമാൻ രാമലിംഗ രാജു, പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബേർട്ട് വാദ്ര, എച്ച്ഡി കുമാരസ്വാമി, മധു കോട തുടങ്ങി നിരവധി പേരാണ് നിരീക്ഷണ പട്ടികയിൽ ഉള്ളത്. ഇതിന് പുറമെ ഐപിഎൽ വാതുവയ്പ്പിൽ പിടിയിലായവർ, സ്വർണക്കടത്ത്, ചന്ദനത്തടി അടക്കമുള്ള വനവിഭവങ്ങളുടെ കടത്ത് എന്നിവരും പട്ടികയിലുണ്ട്.

ഇന്ത്യയിൽ നിന്ന് കടത്തുന്ന വനവിഭവങ്ങൾക്ക് വലിയ മാർക്കറ്റാണ് ചൈനയിലുള്ളത്. രക്തചന്ദനത്തടി, ആനക്കൊമ്പ് എന്നിവയ്ക്ക് വലിയ ഡിമാൻഡാണ് ചൈനയിൽ. ഐപിഎലിലും ചൈനയ്ക്ക് പ്രത്യേക താത്പര്യമുണ്ടെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. 2018ൽ അഞ്ച് വർഷത്തേക്ക് ചൈനീസ് മൊബൈൽ കമ്പനിയായ വിവോ ഐപിഎൽ ടൈറ്റിൽ സ്‌പോൺസർഷിപ്പ് റൈറ്റ്് സ്വന്തമാക്കിയിരുന്നു. അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം കലുഷിതമായതോടെ ചൈന കഴിഞ്ഞ മാസം കരാർ റദ്ദാക്കി പകരം ചൈനീസ് കമ്പനിയായ ടെൻസെന്റിന് പാതി അവകാശമുള്ള ഡ്രീം 11 എന്ന ഫാന്റസി സ്‌പോർ്ട്ടസ് കമ്പനി ഈ സ്ഥാനത്തേക്ക് വരുത്തി.

രാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഷാൻസെൻ ആസ്ഥാനമായ ഡാറ്റാ സ്ഥാപനമാണ് ഇന്ത്യക്കാരെ നിരീക്ഷിക്കുന്നത്. ഷെൻഹുവ ഡാറ്റ ഇൻഫർമേഷൻ ടെക്‌നോളജി ലിമിറ്റഡാണ് നിരീക്ഷിക്കുന്നത്. ഇന്ത്യയും, ചൈനയുമാണ് ഏറ്റവും കൂടുതൽ പേർ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി എത്തുന്ന രാജ്യങ്ങൾ. അതുകൊണ്ട് തന്നെ അവയവക്കടത്തുമായി പിടിക്കപ്പെട്ടവരെയും ചൈന നിരീക്ഷിക്കുന്നുണ്ട്.

ഇതിന് പുറമെ ശാസ്ത്രജ്ഞർ, മാധ്യമ പ്രവർത്തകർ, അഭിനേതാക്കൾ, സ്‌പോർട്ട്‌സ് താരങ്ങൾ, മതനേതാക്കൾ, ആക്ടിവിസ്റ്റുകൾ എന്നിവരും നിരീക്ഷണ പട്ടികയിലുണ്ട്. ചൈനീസ് ഇന്റലിജൻസ്, മിലിറ്ററി, സെക്യൂരിറ്റി ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഷെൻഹുവയെന്ന് കമ്പനി അവകാശപ്പെടുന്നു.

2018 ഏപ്രിലിൽ സ്ഥാപിതമായ കമ്പനിയാണ് ഷെൻഹുവ. കമ്പനിക്ക് വിവിധ രാജ്യങ്ങളിലായി 20 പ്രൊസസിംഗ് സെന്ററുകളാണ് ഉള്ളത്.