Kerala

കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി; തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്

അദാനി ഗ്രൂപ്പിനെയാണ് ഏല്‍പ്പിക്കുന്നത്. അതേസമയം കമ്പനി രൂപീകരിച്ച് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കാനും തീരുമാനമായി. അദാനി ഗ്രൂപ്പിനാണ് നല്‍കുന്നത്. കമ്പനി രൂപീകരിച്ച് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. അതേസമയം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെ എ.കെ ആന്‍റണി രംഗത്ത്. കോവിഡിന്റെ മറവിൽ തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകണമെന്നും ആന്‍റണി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ നേരത്തെ തന്നെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ രംഗത്തുവന്നിരുന്നു. എന്നാൽ ഇതു അവഗണിച്ചാണ് സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കേന്ദ്രസര്‍ക്കാര്‍ കൈമാറുന്നത്.

തിരുവനന്തപുരം ഉൾപ്പെടയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങ ളുടെയും നടത്തിപ്പും വികസനവും 50 വർഷത്തേക്ക് കരാർ നൽകാനാണ് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കരാറെടുക്കുന്നവർ വിമാനത്താവള അതോറിറ്റിക്ക് ഫീസ് നൽകണം. യാത്രക്കാരിൽനിന്ന് യൂസർഫീ ഈടാക്കാനുള്ള അധികാരമുണ്ടാകും. എന്നാൽ സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും വിമാനത്താവളത്തെ ഏതുവിധേനയും ടിയാലിന്റെ കീഴിൽത്തന്നെ ലഭ്യമാക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നത്.