India Kerala

രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ കേരളത്തില്‍ സ്വതന്ത്രമായി നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയം അനാവശ്യമാണെന്നും ഗവര്‍ണര്‍ കോട്ടയത്ത് പറഞ്ഞു.

സര്‍വകലാശാല വൈസ് ചാന്‍സ്‍ലര്‍മാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം. എം.ജി സർവകലാശാലയിൽ അടുത്തിടെയുണ്ടായ സംഭവം അവമതിപ്പുണ്ടാക്കി. വിദ്യാര്‍ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളാകരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ എം.ജി സര്‍വകലാശാലയിലെത്തിയത്.

അതേസമയം ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കി. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത ജല്‍പനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണറുടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍കളി സകലസീമകളും ലംഘിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.