India National

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് അല്‍പ സമയത്തിനകം

166 എം.എല്‍.മാരുടെ പിന്തുണ ഉണ്ടെന്നാണ് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ അവകാശ വാദം. കോണ്‍ഗ്രസ് നേതാവ് നാന പടോലയാകും മഹാ സഖ്യത്തിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കാളിദാസ് കൊളംബകറിനെ പ്രോട്ടേം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി നിയവിരുദ്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു.

മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ പ്രത്യക നിയമസഭ സമ്മേളനമാണ് ചേരുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കും. ഏറെ നാടകീയത കണ്ട മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 166 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് മഹാ വികാസ് അകാഡി സഖ്യത്തിന്‍റെ അവകാശവാദം. ഭൂരിപക്ഷം ഉണ്ടെന്ന് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും യഥാര്‍ത്തത്തില്‍ സഭയിലാണ് ഉദ്ദവ് താക്കറെ അത് തെളിയിക്കേണ്ടത്. കേവല ഭൂരിപക്ഷത്തിനായി 145 എം.എല്‍.എമാരുടെ പിന്തുണ വേണം.

ബിജെപിക്ക് 105 എം.എല്‍.എമാരാണ് ഉള്ളത്. എന്നാല്‍ നടപടി ക്രമങ്ങള്‍ക്കായി പ്രോട്ടേം സ്പീക്കറായി ദീലീപ് പാട്ടീലിനെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. കാളിദാസ് കൊളംബകറിനെ മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നും ഗവര്‍ണറെ സമീപിക്കുമെന്നും ബി.ജെ.പി അറിയിച്ചു.