India National

ഉള്ളി വില പിടിച്ചു നിര്‍ത്താന്‍ വിവാദ തീരുമാനവുമായി കേന്ദ്രം

ഉള്ളി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടണ്ണിന് 850 ഡോളര്‍ പരിധിയാണ് ഏര്‍പ്പെടുത്തിയത്. കയറ്റുമതി രംഗത്ത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. അതേസമയം ഉള്ളി ഇറക്കുമതി ചെയ്യാനുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാനെ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം ചെയ്തു.

പ്രാദേശിക വിപണികളില്‍ ഉള്ളിവില ഉയരുന്നതിനെ തുടര്‍ന്ന് എടുത്ത തീരുമാനങ്ങളാണ് വിവാദമായിരിക്കുന്നത്. പാകിസ്ഥാന്‍, ഈജിപ്ത്, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനായിരുന്നു മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ തീരുമാനം വിവാദമയതോടെ ടെണ്ടര്‍ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒഴിവാക്കി. തൊട്ടുപിന്നാലെയാണ് ഉള്ളി കയറ്റുമതിക്ക് വില പരിധി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്ത് വരുന്നത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 21.82 ലക്ഷം ടണ്‍ ഉള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇറക്കുമതി ചെയ്യാനും കയറ്റുമതിക്ക് വില പരിധി ഏര്‍പ്പെടുത്താനുമുള്ള തീരുമാനം ഉള്ളി കര്‍ഷകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധത വ്യക്തമായെന്നും ബി.ജെ.പി ശിവസേന സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്നും മഹാരാഷ്ട്ര കര്‍ഷക യൂണിയന്‍ പ്രസിഡന്‍റ് അനില്‍ ഗാന്‍വാദ് പറഞ്ഞു.

വെള്ളപ്പൊക്കമടക്കമ്മുള്ള പ്രശ്നങ്ങളാണ് നിലവില്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉള്ളിയുടെ വില വര്‍ധനക്ക് കാരണായത്. എന്നാല്‍ പൂഴ്ത്തിവെപ്പ് തടയാന്‍ വില പരിധി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉപകരിക്കുമെന്നാണ് അധികൃതരുടെ നിലപാട്.