India National

തബ്രീസ് അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തും മുമ്പ് വിഷം കലര്‍ന്ന വെള്ളം നല്‍കിയെന്ന് മൊഴി

ഝാര്‍ഖണ്ഡില്‍‍ ഹിന്ദുത്വ തീവ്രവാദികള്‍ തല്ലിക്കൊന്ന തബ്രീസ് അന്‍സാരിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് വിഷം കലര്‍ന്ന വെള്ളം നല്‍കിയെന്ന് അമ്മാവന്റെ മൊഴി. തബ്രീസിനെ മര്‍ദ്ദിച്ചതിന് ശേഷം ദാതൂറ എന്ന വിഷചെടിയുടെ ഇല ചേര്‍ത്ത വെള്ളം കുടിക്കാനായി നല്‍കിയെന്നാണ് അമ്മാവന്റെ മൊഴി. മരണത്തില്‍ പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തബ്രീസിന്റെ അമ്മാവന്‍ മുഹമ്മദ് മസ്റൂര്‍ പറഞ്ഞു. മുഖ്യ സൂത്രധാരനടക്കം 11 പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ വീഴ്ച്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് കമാല്‍ ഖാന്‍ തബ്രീസ് അന്‍സാരിയുടെ ഗ്രാമം സന്ദര്‍ശിച്ചു.

ബൈക്ക് മോഷണം ആരോപിച്ചാണ് തബ്രീസ് അന്‍സാരിയെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദനത്തിനിടെ ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നുറക്കെ പറയാനും അക്രമികള്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ വീണ്ടും മര്‍ദിച്ചു. ബോധരഹിതനായതോടെ പിറ്റേന്ന് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നതായും ലാത്തിയുടെ പാടുകള്‍ ദേഹത്തുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. നില അതീവ ഗുരുതരമായ ശേഷമാണ് പൊലീസ് സദര്‍ ആശുപത്രിയിലെത്തിച്ചതെന്നും പരാതിയുണ്ട്. ആശുപത്രിയില്‍ വെച്ചാണ് അന്‍സാരി മരിച്ചത്.