World

ശ്രീലങ്കയില്‍ കനത്ത സുരക്ഷ; പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും

ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ഇന്ന് തെരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍.

രാവിലെ 10 മണിക്കാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുന്‍ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

225 അംഗ പാര്‍ലമെന്റില്‍ 113 വോട്ട് ലഭിക്കുന്നവര്‍ക്ക് വിജയിക്കാം. രഹസ്യ വോട്ടെടുപ്പാണ് നടക്കുക. അതിനിടെ, റെനില്‍ വിക്രമ സിംഗേക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. വിക്രമ സിംഗേക്കേക്ക് വോട്ട് ചെയ്താല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന്, എം പി മാര്‍ക്ക് പ്രക്ഷോഭകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെ വിജയിച്ചാല്‍, സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രക്ഷോഭകരുടെ നീക്കം. അത്തരം പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുമെന്ന മുന്നറിയിപ്പ് സര്‍ക്കാരും നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റ് പരിസരവും സൈന്യം വളഞ്ഞു കഴിഞ്ഞു. എം പി മാര്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.