World

പ്രധാനമന്ത്രിയാകാന്‍ തയാറെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ്; ശ്രീലങ്കയില്‍ നടക്കുന്നത് നാടകീയ നീക്കങ്ങള്‍

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ നാടുവിടുന്നത് വിലക്കി സുപ്രിംകോടതി. തിങ്കളാഴ്ച രാജ്യത്ത് സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെ നടപടിയെടുത്തതിനാണ് വിലക്ക്. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ സ്ഥാനമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നാടകീയ നീക്കങ്ങളാണ് ശ്രീലങ്കയില്‍ നടക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന് അറിയിച്ച് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് കത്തയച്ചു.

പ്രധാനമന്ത്രി പദം താന്‍ ഏറ്റെടുക്കാമെന്നാണ് സജിത് പ്രേമദാസ അറിയിച്ചിരിക്കുന്നത്. നേരത്തെ സജിത് പ്രേമദാസ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാന്‍ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. എന്നാല്‍ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സജിത് പ്രേമദാസ ഇതിന് ഇപ്പോള്‍ സമ്മതം മൂളിയിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനില്‍ വിക്രമസിംഗെയാകും ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകുക. വിക്രമസിംഗെയുടെ സത്യപ്രതിജ്ഞ വൈകിട്ട് 6.30ന് നടക്കും. പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രി കൊളംബോയിലെ ക്ഷേത്രം സന്ദര്‍ശിക്കും.

1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനാണ് റനില്‍ വിക്രമസിംഗെ. ഇതുവരെ 4 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. എഴുപതുകളില്‍ രാഷ്ട്രീയത്തിലിറങ്ങിയ റനില്‍ 1977ല്‍ ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രജപക്‌സെ കുടുംബവുമായി നല്ലബന്ധമാണ് റെനില്‍ വിക്രമസിംഗെ പുലര്‍ത്തിയിരുന്നത്. പുതിയതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ രജപക്‌സെകള്‍ ഉള്‍പ്പെടില്ലെന്നും പ്രസിഡന്റ് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേല്‍ക്കുമെന്നാണ് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം അനുവദിക്കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.