World

യുവതി ശൗചാലയത്തിലിരിക്കുന്ന ചിത്രങ്ങളെടുത്ത് ഫേസ്ബുക്കിൽ പങ്കുവച്ചു; പ്രതി റോബോട്ട് വാക്വം ക്ലീനർ!

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നമ്മുടെ സ്വകാര്യതയിൽ കടന്നുകയറുന്നതിനെപ്പറ്റി ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. സംഭാഷണങ്ങൾ പിടിച്ചെടുത്ത് മാർക്കറ്റിംഗിനായി ഉപയോഗിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇതിനിടെ വളരെ ഗൗരവമായ മറ്റൊരു പ്രശ്നം ഉണ്ടായിരിക്കുന്നത്. ഇത്തവണ റോബോട്ട് വാക്വം ക്ലീനറാണ് പ്രതിക്കൂട്ടിൽ. വീട്ടുമയായ യുവതി ശൗചാലയത്തിലിരിക്കുന്ന ചിത്രങ്ങളെടുത്ത് ഈ വാക്വം ക്ലീനർ ഫേസ്ബുക്കിൽ പങ്കുവച്ചു എന്നാണ് കണ്ടെത്തൽ. ഫോർച്യൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

2020ലാണ് ഈ ചിത്രം ഇൻ്റർനെറ്റിൽ പ്രചരിച്ചത്. ഇത് എങ്ങനെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു എന്ന അന്വേഷണമാണ് ഇപ്പോൾ റോബോട്ട് വാക്വം ക്ലീനറിലേക്ക് വിരൽ ചൂണ്ടിയിരിക്കുന്നത്. ഐറോബോട്ടിൻ്റെ റൂംബ ജെ7 പരമ്പരയിൽ പെട്ട വാക്വം ക്ലീനറാണ് ഇത്. യുവതിയുടെ ചിത്രം സ്കേൽ എഐ എന്ന സ്റ്റാർട്ടപ്പിന് കൈമാറുകയായിരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് സ്കേൽ എഐ.

ഈ ഉപകരണത്തിൻ്റെ ടെസ്റ്റ് റൺ നടത്തിയ ആളുകളിൽ പെട്ടയാളായിരുന്നു ഈ യുവതി. ഈ വാക്വം ക്ലീനർ ഉപഭോക്താക്കളുടെ ഡേറ്റ റെക്കോർഡ് ചെയ്യുമെന്ന് അറിയിച്ചിരുന്നതായി കമ്പനി പറയുന്നു. എന്നാൽ, ഈ സംഭവത്തിനു ശേഷം സ്കേൽ എഐയുമായുള്ള കരാർ റദ്ദാക്കിയ ഐറോബോട്ട് അന്വേഷണം പ്രഖ്യാപിച്ചു.