World

ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലേക്ക്‌; മുന്നറിയിപ്പുമായി സ്‌പീക്കർ

സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി പാർലമെന്റ്‌ സ്‌പീക്കർ മഹിന്ദ യാപ അബിവർധന.
ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത്‌ ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും.1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇനിയും കൂടുതൽ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും അബിവർധന പറഞ്ഞു.

മത്സ്യബന്ധ മേഖലയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ വടക്കന്‍ തമിഴരുടെ പ്രധാന ഉപജീവനമാര്‍ഗമാണ് മത്സ്യബന്ധനം. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഇന്ധനക്ഷാമം മത്സ്യബന്ധന മേഖലയെയും അതിസാരമായി ബാധിച്ചിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസി‍ഡന്റ് ​ഗോതബയ രജപക്സെ ഉത്തരവിറക്കിയിരുന്നു. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

അതേസമയം രാജ്യത്ത് ജനകീയപ്രക്ഷോഭം ആളിക്കത്തുകയും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്‌തെങ്കിലും രാജിവയ്ക്കില്ലെന്ന തീരുമാനത്തിലാണ് പ്രസിഡന്റ്‌ ഗോതബയ രജപക്സെ. എന്തുവന്നാലും രാജിവയ്ക്കില്ല, പ്രശ്‌നം സർക്കാർ നേരിടുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.