World

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഹെയ്തി; ചെളി മണ്ണ് ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തി ജനങ്ങള്‍

ഹെയ്തി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പ്രസിഡന്‍റ് ജുവനല്‍ മോയിസിന്റെ നയങ്ങളാണ് രാജ്യത്തെ ഇത്രയേറെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പ്രക്ഷോഭവും കലാപങ്ങളും ഹെയ്ത്തി ജനതക്ക് കടുത്ത പട്ടിണിയാണ് സമ്മാനിച്ചത്. ഒരു നേരത്തെ അന്നം കിട്ടാതെ ചെളി മണ്ണ് ഭക്ഷിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത്.

രാഷ്ട്രീയ അസ്ഥിരതയും കലാപങ്ങളും മൂലം വര്‍ഷങ്ങളായി ദാരിദ്ര്യം അനുഭവിക്കുകയാണ് ഹെയ്തിയന്‍ ജനത. പ്രസിഡന്‍റ് ജുവനല്‍ മോയിസിനെതിരായ പ്രക്ഷോഭവും കലാപങ്ങളും മൂലം പ്രതിസന്ധിയിലായ ഹെയ്തിയില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണ്. ഇവരുടെ പ്രധാന വരുമാന മാര്‍ഗമാണ് ചെളിമണ്ണ്. ചെളിമണ്ണ് ഉദര രോഗങ്ങള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനുമായാണ് ഹെയ്തിയന്‍ ജനത ഉപയോഗിക്കുന്നത്. കാലങ്ങളായി ഇത് ഉപയോഗിച്ച് പാത്രങ്ങളും കുടങ്ങളും പൂച്ചട്ടികളും നിര്‍മ്മിക്കുന്നു. ഈ ചെളിമണ്ണ് ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷിക്കേണ്ട ഗതികേടിലാണ് ഈ ജനത.

കടുത്ത ദാരിദ്ര്യം നേരിടുന്ന ഹെയ്തിയില്‍ പോകരുതെന്നാണ് യു.എസ് അവരുടെ പൌരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. യു.എന്‍ ഫുഡ് ആന്‍റ് അഗ്രികള്‍ച്ചറല്‍ കണക്ക് പ്രകാരം 45.7 ശതമാനം പേരാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. കലാപങ്ങള്‍ മൂലം വന്‍ വിലക്കയറ്റവും മൂല്യത്തകര്‍ച്ചയുമാണ് ഹെയ്തി നേരിടുന്നത്.