World

വിവസ്ത്രയായി, ദേഹത്ത് കളറൊഴിച്ചു; ലൈംഗിക അതിക്രമങ്ങളില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഒറ്റയാള്‍ പ്രതിഷേധം

യുക്രൈനിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധമറിയിച്ച വനിതയെ അറസ്റ്റ് ചെയ്തു. റെഡ് കാര്‍പറ്റില്‍ വച്ച് താരങ്ങള്‍ക്കിടയില്‍ നിന്നാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പ്രതിഷേധിച്ച സ്ത്രീ, തന്റെ വസ്ത്രം ഊരിമാറ്റി, ഉറക്കെ ശബ്ദമെടുത്തുകൊണ്ട് നിലത്തിരുന്നു.

ഫോട്ടോഗ്രാഫര്‍മാരടക്കം ഓടിക്കൂടിയതോടെ ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌റ്റോപ് റേപ്പിങ് അസ്’ എന്ന് യുക്രേനിയന്‍ പതാകയുടെ നിറങ്ങളില്‍ നെഞ്ചിലും വയറിലും പ്രതിഷേധക്കാരി എഴുതിയിരുന്നു. ശരീരത്തില്‍ പലയിടങ്ങളിലായി ചോരയെ ഓര്‍മിക്കുംവിധം ചുവന്ന നിറവും ഇവര്‍ തേച്ചിരുന്നു.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ റഷ്യന്‍ സൈനികര്‍ യുേ്രകനിയന്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ, യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി കാന്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സാറ്റലൈറ്റ് വീഡിയോകോണ്‍ഫറന്‍സിലൂടെ പങ്കെടുത്തിരുന്നു. വികാരനിര്‍ഭരമായ പ്രസംഗത്തില്‍ സെലന്‍സ്‌കി ഏകാധിപതികളെ നേരിടാന്‍ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു.