World

കീവിലെ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു

റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച കീവിലെ യുഎസ് എംബസി പുനരാരംഭിച്ചു. മൂന്ന് മാസത്തെഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും തുറന്നത്. പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനരാരംഭിക്കുകയാണെന്ന് എംബസിക്ക് മുകളിൽ യുഎസ് പതാക ഉയർത്തി കൊണ്ട് വക്താവ് ഡാനിയൽ ലാംഗൻകാമ്പ് പറഞ്ഞു.

ചെറിയൊരു വിഭാഗം നയതന്ത്രജ്ഞർ ആദ്യം ദൗത്യത്തിനായി മടങ്ങിയെത്തുമെന്ന് ലാംഗൻകാമ്പ് അറിയിച്ചു. കോൺസുലർ പ്രവർത്തനങ്ങൾ ഉടനടി പുനരാരംഭിക്കില്ലെന്നും, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ യാത്രാ നിർദ്ദേശം യുക്രൈനിലുടനീളം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ സമ്പൂർണ അധിനിവേശം ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് യുഎസ് എംബസി അടയ്ക്കുന്നത്.

യുദ്ധത്തിന്റെ ആദ്യ രണ്ട് മാസം എംബസി ജീവനക്കാർ പോളണ്ടിൽ കഴിഞ്ഞിരുന്നു. തുടർന്ന് പടിഞ്ഞാറൻ നഗരമായ ലിവ് സന്ദർശിച്ച് സംഘം, മെയ് 2 ന് രാജ്യത്തേക്ക് മടങ്ങി. റഷ്യൻ സൈന്യം യുക്രൈന്റെ വടക്ക് നിന്ന് പിൻവാങ്ങിയതിന് ശേഷം ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നിവയുൾപ്പെടെ പല പാശ്ചാത്യ രാജ്യങ്ങളും കീവിലെ എംബസികൾ വീണ്ടും തുറന്നിട്ടുണ്ട്.