Uncategorized

യുപിയില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിലേക്കാണ് 2022ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഉന്നാവോ, ഹത്രാസ് ബലാത്സംഗ കേസുകളൊന്നും വന്നപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെയോ ബിഎസ്പിയുടെയോ ആളുകളെയാരെയും കണ്ടില്ലെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ ഒറ്റയ്ക്ക് വിജയിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

അതേസമയം നേരത്തെ സമാജ് വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മറ്റ് വലിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന സാഹചര്യമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ളത്. ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാലേ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകൂ’. സമൂഹമാധ്യമങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ശക്തമാക്കണമെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു.