Uncategorized

ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

ന്യൂസിലൻഡിനെതിരായ ടി-ട്വന്റി പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 154 റണ്‍സ് വിജയലക്ഷ്യം 16 പന്തുകൾ ഇന്ത്യ ശേഷിക്കെ മറികടന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

49 പന്തില്‍ 65 റണ്‍സെടുത്ത രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് 36 പന്തില്‍ 55 റണ്‍സടിച്ച് വിജയത്തിനരികെ പുറത്തായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ്(1) നിരാശപ്പെടുത്തിയെങ്കിലും വെങ്കടേഷ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബൗളർമാരാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്. ഓപണിങ് ബാറ്റ്‌സ്മാൻമാരായ മാർട്ടിൻ ഗുപ്ട്ടിലും ഡാരിയൽ മിറ്റ്ച്ചലും ചേർന്ന് മികച്ച തുടക്കമാണ് കിവീസിന് നൽകിയത്. നാല് ഓവറിൽ തന്നെ കിവീസ് 50 റൺസ് കടന്നിരുന്നു. 15 ബോളിൽ 31 റൺസെടുത്ത് നിൽക്കവെ ചഹർ, ഗുപ്റ്റലിനെ വീഴ്ത്തി. മാർക്ക് ചാപ്‌മെനെ 21 റൺസിൽ നിൽക്കവെ അക്‌സർ പട്ടേലും മടക്കി. ഗ്ലേൻ ഫിലിപ്‌സ് 34 ഉം സീഫേര്‍ട്ട് 13 റൺസും നേടി.