Uncategorized

ഇന്ധന വില കുറക്കാന്‍ നീക്കം; കരുതല്‍ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയില്‍ ഇറക്കും

ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കും. അന്താരാഷ്ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇന്ധന ഇറക്കുമതി രാജ്യം കുറയ്ക്കും. കരുതല്‍ ശേഖരമായി (സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്- എസ്.പി.ആര്‍) ഇന്ത്യയ്ക്ക് അഞ്ച് മില്യണ്‍ ടണ്‍ അഥവാ 6.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങി സംഭരിച്ച ക്രൂഡ് ഓയില്‍ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ ഇന്ധനവില കുറയും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കഴിഞ്ഞ മാസം ഒമ്പതുമാസത്തെ താഴ്ചയായ പ്രതിദിനം 39 ലക്ഷം ബാരലിലെത്തിച്ചിരുന്നു.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതുമാണ് തല്‍ക്കാലികമായി വില വര്‍ധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം. രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 12 ദിവസമായി മാറ്റമില്ലാതെ തുടരുകയാണഅ. ഇതിനു മുന്‍പ് നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍, മേയ് മാസങ്ങളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. കൊച്ചിയില്‍ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവില്‍.