Kerala Uncategorized

82ാം പിറന്നാള്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് വന്‍ ദുരന്തം

ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലവില്‍ വന്നതിന്റെ 82ആം വാര്‍ഷികത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് കെ.എസ്.ആര്‍.ടി.സി കോര്‍പറേഷന്റെ സമീപകാല ചരിത്രത്തിലെ വലിയ അപകടമാണിത്.

ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം. 1938 ഫെബ്രുവരി 20നാണ് പൊതുഗതാഗത രംഗത്ത് കുതിപ്പിന് തുടക്കമിട്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ വന്നത്. 56ല്‍ കേരള രൂപീകരണത്തോടെ അത് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപാര്‍ട്മെന്റും 65 ല്‍ കെ.എസ്.ആര്‍.ടി.സിയുമായി മാറി. ശുഭയാത്ര സുരക്ഷിത യാത്ര എന്ന മുദ്രാവാക്യവുമായി നഷ്ടക്കണക്കിനിടയിലും പൊതുജനങ്ങളുടെ ആശ്രയമായി നിലനില്‍ക്കുന്ന കോര്‍പറേഷന് വാര്‍ഷികദിനത്തിലെ ദുരന്തം കനത്ത ആഘാതമായി.

സ്ഥാപനത്തിന്റെ കഴിഞ്ഞ ഒന്നര ദശാബ്ദത്തെ ചരിത്രത്തിനിടെ ഇത്രയും പേര്‍ മരിച്ച അപകടമുണ്ടായിട്ടില്ല. 1994 ആലപ്പുഴ ചെമ്മനാട് ലോറിയുമായി കൂട്ടിയിടിച്ച് കത്തി 36 യാത്രക്കാര്‍ വെന്തുമരിച്ചതാണ് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തിലെ വലിയ അപകടം. അതും ഒരു ഫെബ്രുവരിയില്‍ തന്നെ. കെ.എസ്.ആര്‍.ടി.സിയില്‍ വോള്‍വോ ഓടാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. വോള്‍വോ അപകടത്തില്‍പെട്ട് ഇത്രയും മരണമുണ്ടാകുന്നത് ഇതാദ്യം. സംസ്ഥാനത്തിന് പുറത്ത് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെട്ട ഏറ്റവും വലിയ അപകടവും അവിനാശിയിലേതാണ്.