Uncategorized World

വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു

പ്രമുഖ ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ്​ ബാധിച്ച് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 59 വയസ്സായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്​ട്ര ചലച്ചിത്രമേളകൾക്ക്​ ശേഷം നവംബർ 20നാണ് ലാത്വിയയില്‍ എത്തിയത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന്​ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി.

2004-ൽ കിം കി ഡുക് മികച്ച സം‌വിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും നേടി.

കിം കി ഡുക്കിന്റെ പല സിനിമകളും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ നിരവധി തവണ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്.

1996ല്‍ ‘ക്രോക്കഡൈല്‍’ ആണ് കിമ്മിന്‍റെ ആദ്യചിത്രം. വൈല്‍ഡ് ആനിമല്‍സ്, ബേഡ്കേജ് ഇന്‍, ദി ഐല്‍, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ന്നെത്തി. 2003ല്‍ പുറത്തിറങ്ങിയ ‘സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റര്‍ ആന്‍ഡ് സ്പ്രിംഗ്’ ആണ് അന്തര്‍ദേശീയ തലത്തില്‍ അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്ത ചിത്രം.

മലയാളികള്‍ക്ക് കിം കി ഡുക്കിനെ പരിചയപ്പെടുത്തിക്കൊടുത്തത് ഐഎഫ്എഫ്കെ ആണ്. 15 വര്‍ഷം മുന്‍പ് നടന്ന ചലച്ചിത്രോത്സവത്തില്‍ കിമ്മിന്‍റെ പ്രധാന ചിത്രങ്ങള്‍ അടങ്ങിയ റെട്രോസ്പെക്ടീവ് ഉണ്ടായിരുന്നു.