Uncategorized

ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാൻ; ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി

ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാനെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും, മാനദണ്ഡം മാറ്റാനാകില്ലെന്നും കിഫ്ബി അറിയിച്ചു. 13.6 വീതി എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും കിഫ്ബി അറിയിച്ചു.

പത്തനാപുരത്ത് 2016ല്‍ ആരംഭിച്ചത് ഉള്‍പ്പെടെ നാലു കിഫ്ബി റോഡുകളുടെ പണി പൂര്‍ത്തിയാട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇന്നലെയായിരുന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കല്‍. ഭൂമി ഏറ്റെടുക്കലിലെ കാലതാമസാണ് കാരണം. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റോപ് മെമ്മോ അയക്കാന്‍ കിഫ്ബിക്ക് എന്തധികാരമാണെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന അപകടം സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി വൈകാരികമായാണ് ഗണേഷ് അവതരിപ്പിച്ചത്.

സര്‍വേയര്‍മാരുടെ പ്രശ്‌നം പൊതുവില്‍ ഉള്ളതാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞത് പൊതുവികാരമായി കാണമെന്നും എ.എന്‍.ഷംസീറും ആവശ്യപ്പെട്ടു. പരാതികളില്‍ വസ്തുതയുണ്ടെന്നും എന്നാല്‍ ഗുണനിലാവരം ഉറപ്പാക്കാന്‍ കിഫ്ബി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം മാറ്റാനാകില്ല എന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ മറുപടി. പദ്ധതികള്‍ വേഗത്തിലാക്കാന്‍ എല്ലാ മാസവും പൊതുമരാമത്ത്-കിഫ്ബി ഉദ്യോഗസ്ഥരുടെ യോഗം ചേരും. എന്നാല്‍ കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമരാമത്തിനേയും കിഫ്ബിയേ രണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

കൂടുതല്‍ സര്‍വേയര്‍മാരെ നിയോഗിക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ റവന്യൂമന്ത്രി കെ.രാജന്‍ ചോദ്യം ചെയ്തത് സഭയില്‍ ആശക്കുഴപ്പമുണ്ടാക്കി. സര്‍വേ ഉദ്യോഗസ്ഥരെ സ്വതന്ത്ര സംവിധാനത്തിലേക്ക് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെ മന്ത്രിമാരുടെ ഭിന്നനിലപാടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ക്രമപ്രശ്‌നമുന്നയിച്ചു. പൊതുമരാമത്ത്, റവന്യൂമന്ത്രിമാര്‍ പറഞ്ഞത് ഒന്നുതന്നെയാണെന്നായിരുന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ മറുവാദം.