Uncategorized

വിഴിഞ്ഞം തുറമുഖ സമരം

വിഴിഞ്ഞം തുറമുഖ സമരത്തിൽ ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന യോഗത്തിൽ പുരധിവസമുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും നടക്കുക.

മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിൽ സമവായത്തിന്റെ എല്ലാ സാധ്യതകളും തേടുകയാണ് സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭാ മന്ദിരത്തിൽ ചേരുന്ന ജില്ലാ തല സർവകക്ഷി യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ തേടും. ജില്ലയിൽ നിന്നുള്ള മന്ത്രിമാർ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവർക്ക് പുറമെ കളക്ടറും തിരുവനന്തപുരം മേയറും ലത്തീൻ അതിരൂപതയുമായി ചർച്ച നടത്തും.

പുനരധിവാസ പദ്ധതികളടക്കം അതിരൂപതയുടെ ആവശ്യങ്ങൾ ഓരോന്നും പ്രത്യേകമായി ചർച്ചക്കെടുക്കും. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതി യോഗത്തിലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങൾ ഇന്ന് മുഖ്യമന്ത്രിയോട് വിശദീകരിക്കും. ആവശ്യമെങ്കിൽ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേർന്നേക്കും. അതേസമയം തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ. ഏഴിന ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് നിലപാടിലാണ് ഇപ്പോഴും ലത്തീൻ അതിരൂപത.