Uncategorized

ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലം: കെ.സുധാകരന്‍ എംപി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തെ ജനം എത്രത്തോളം വെറുത്തുയെന്നതിന്റെ തെളിവ് കൂടിയാണിത്. പതിനൊന്ന് ജില്ലകളിലെ 29 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന നേട്ടമാണ് യു.ഡി.എഫ് കൈവരിച്ചത്.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം അവരുടെ പ്രതിഷേധം രേഖപ്പെടുത്താനായുള്ള അവസരമായി ഉപതിരഞ്ഞെടുപ്പിനെ കണ്ടു. ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരം കൂടിയാണ് യു.ഡി.എഫിന്റെ തകര്‍പ്പന്‍ വിജയമെന്നും സുധാകരന്‍ പറഞ്ഞു.

സര്‍വകലാശാലകളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സി.പി.ഐ.എം നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ യുവജന രോഷവും ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.എല്‍.ഡി.എഫിന്റെ ഏഴ് വാര്‍ഡുകളടക്കം എട്ട് സീറ്റുകള്‍ പിടിച്ചെടുത്താണ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജനകീയ അടിത്തറ ശക്തിപ്പെടുത്തിയത്. നിലവില്‍ 7 വാര്‍ഡുകള്‍ മാത്രം ഉണ്ടായിരുന്ന യു.ഡി.എഫിന് ഫലം വന്നപ്പോള്‍ 15 വാര്‍ഡുകള്‍ നേടാനായി. എല്‍.ഡി.എഫ് ഭരിക്കുന്ന എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്ത് ഭരണവും യു.ഡി.എഫിന് ലഭിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന പല വാര്‍ഡുകളിലും ബിജെപി, ഇടതു രഹസ്യസഖ്യം യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൊരുതി നേടിയ വിജയമാണിതെന്നും കെ സുധാകരൻ പറഞ്ഞു.