India National Uncategorized

അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു: 63 ശതമാനം പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, രാജ്നാഥ് സിംഗ് എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖര്‍. ഈ ഘട്ടം തെരഞ്ഞെടുപ്പോടെ രാജസ്ഥാനിലും ജമ്മു കശ്മീരിലും വോട്ടെടുപ്പ് അവസാനിച്ചു. മധ്യപ്രദേശിലും ബംഗാളിലും ഏഴ് സീറ്റിലും ജാര്‍ഘണ്ഡില്‍ നാലിടത്തും ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലുമാണ് അഞ്ചാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ 39 സീറ്റുകളും 2014ല്‍ ബി.ജെ.പി വിജയിച്ചവയാണ്. എന്നാല്‍ ഇത്തവണ ഓരോ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വെല്ലുവിളി ഉയര്‍ത്തി. രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേഠി, രാജ്നാഥ് സിങ് മത്സരിക്കുന്ന ലക്നൌ, സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ മത്സരിക്കുന്ന ജയ്പൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.എസ്.പി അധ്യക്ഷ മായാവതി ലക്നൌവില്‍ മോണ്ടിസോറി ഇന്‍റര്‍ കോളജില്‍ വോട്ട് ചെയ്തപ്പോള്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഗോമതി നഗറിലാണ് വോട്ട് ചെയ്തത്. രാജസ്ഥാന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ജലുപുരയിലും ക്രിക്കറ്റ് താരം എം.എസ് ധോണി റാഞ്ചിയിലും വോട്ട് ചെയ്തു.

14 സീറ്റില്‍ വോട്ടെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റുകളില്‍ എസ്.പി – ബിഎസ്.പി സഖ്യത്തിന് മേല്‍ക്കൈ ഉണ്ടെന്നാണ് വിലയിരുത്തല്‍. ദേശീയതയിലൂന്നിയുള്ള പ്രധാനമന്ത്രി മോദിയുടെ പ്രചാരണം രാജസ്ഥാനില്‍ വോട്ടാകുമെന്ന് ബി.ജെ.പി കരുതുമ്പോള്‍ നിയമസഭകളില്‍ നേട്ടമുണ്ടാക്കിയിടങ്ങളിലാണ് വോട്ടെടുപ്പ് എന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. ഈ ഘട്ടം തെരഞ്ഞെടുപ്പോടെ രാജസ്ഥാനിലും ലഡാക്കിലും അനന്തനാഗിലും വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ജമ്മു കശ്മീരിലും വോട്ടെടുപ്പ് അവസാനിച്ചു. മധ്യപ്രദേശിലും ബംഗാളിലും ഏഴ് സീറ്റിലും ജാര്‍ഘണ്ഡില്‍ നാലിടത്തും ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലുമാണ് അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.