Uncategorized

ഐ.പി.എൽ സംപ്രേഷണാവകാശം: ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോർഡ് തുക, ആമസോണും രംഗത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എല്‍) സംപ്രേഷണാവകാശത്തിൽ ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് തുക. നാല് വര്‍ഷത്തേക്കാണ് ഐ.പി.എല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. ഏകദേശം 45,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെക്കാണ് കരാര്‍.

സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് ഐ.പി.എല്‍ മീഡിയ റൈറ്റ്‌സിനായി പോരിനുള്ള വമ്പന്മാര്‍. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

ഇക്കാലയളവിൽ 16,347 കോടി രൂപയ്ക്കാണ് ഡിസ്നി സ്റ്റാർ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. 35,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ പ്രതീക്ഷിക്കുന്നത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നുവെങ്കിലും അതും കഴിഞ്ഞ് പോകുമെന്നാണ് റിപ്പോർട്ടുകൾ. 2023-27 വര്‍ഷത്തേക്ക് 40,000 കോടി മുതല്‍ 45,000 കോടി വരെ സംപ്രേഷണാവകാശ തുക ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്ത് വിലകൊടുത്തും ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനാണ് സോണിയുടെ ശ്രമം. ഇവർക്കൊപ്പം, ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം ആരംഭിച്ച ഒടിടി സേവനം ആമസോൺ പ്രൈം വിഡിയോയും ഐപിഎലിനായി രംഗത്തുണ്ടാവും.

അതേസമയം പതിനഞ്ചാം ഐ.പി.എല്‍ സീസണാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. ഐ.പി.എല്‍ കളിക്കാരുടെ ലേലത്തിന്‍റെ അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്തും പട്ടികയില്‍ ഇടംപിടിച്ചു. ബംഗളൂരുവില്‍ ഫെബ്രുവരി 12,13 തിയതികളിലാണ് ലേലം നടക്കുക