India Kerala Uncategorized

24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ, മൂന്ന് ദിവസം തുടരുമെന്നും മുന്നറിയിപ്പ്: മരണം 101

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ കെ.സന്തോഷ് അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാകും. മൂന്നാമത്തെ ദിവസം മുതല്‍ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത സീസണിലും ഇതുപോലെ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മലപ്പുറത്തും വയനാട്ടിലും ദുരന്തം വിതച്ച ശേഷം ഒട്ടൊന്നു ശ്രമിച്ച മഴ വീണ്ടും കനക്കുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് 
അലര്‍ട്ട് പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് മുമ്ബ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സ്ഥലങ്ങളിലുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 204 മില്ലി മീറ്ററിലധികം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശൂര്‍ , ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളത്ത് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍ , മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ട് ഉണ്ടാവും. ആഗസ്റ്റ് 17 വരെ കനത്ത മഴ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.

കോഴിക്കോട്ടും കാസര്‍കോട്ടും മഴ ശക്തിയായി തുടരുകയാണ്. മദ്ധ്യകേരളത്തിലും നല്ല മഴപെയ്യുന്നുണ്ട്. പമ്ബയാറും അച്ചന്‍കോവിലാറും കരകവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ പാലാ ഈരാട്ടുപേട്ട റോഡില്‍ വെള്ളംകയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. കേരളത്തിലെ ഏറ്രവും വലിയ ദുരന്തമുഖമായി മാറിയ നിലമ്ബൂരിലെ കവളപ്പാറയില്‍ മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്താന്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിലും ഇന്നുരാവിലെ തെരച്ചില്‍ പുനരാരംഭിച്ചു. കവളപ്പാറയില്‍ മഴപെയ്യുന്നത് തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

സംസ്ഥാനത്താകെ വെള്ളപ്പൊക്കത്തിലും കാലാവസ്ഥാ ദുരന്തത്തിലുമായി ഇതുവരെ 101പേര്‍ മരിച്ചെന്നാണ് കണക്ക് . എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 95 ആണ്. 60 പേരെ കണ്ടുകിട്ടാനുണ്ട്. 1,218 ദുരിതാശ്വാസ ക്യാമ്ബുകളിലായി 1,89,567 പേരാണ് കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാശുവീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.