International Uncategorized

മാലിയില്‍ വെള്ളപ്പൊക്കം: 15 മരണം

മാലി തലസ്ഥാനമായ ബമാക്കോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായാണ് കനത്ത മഴ പെയ്തത്. നഗരത്തിലെ നിരത്തുകളെല്ലാം വെളളത്തിനടിയിലാവുകയും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3ന് ആരംഭിച്ച കനത്ത മഴ രാവിലെ 8 മണി വരെ നീണ്ടുനിന്നു. നിയമക്കാരോയില്‍ ഒരു പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് 10 പേര്‍ മരിച്ചത്. മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ വെള്ളക്കെട്ടിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.

വീടുകള്‍ക്കും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. നഗരത്തിലെ കനാലുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയതിനാല്‍ അവ കരകവിഞ്ഞൊഴുകിയതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. റോഡുകളില്‍ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പലയിടത്തും ചെളിക്കെട്ട് രൂപപ്പെട്ടു.