India Kerala Uncategorized

വണ്ടിചെക്ക് കേസില്‍ തുഷാറിന് മേല്‍ കുരുക്ക് മുറുകുന്നു

ദുബൈ പണം തട്ടിപ്പ് കേസില്‍ തുഷാറിന്റെ വാദം പൊളിയുന്നു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിചാരണ കോടതി ആരാഞ്ഞു. പ്രോസിക്യൂഷന്‍ തടത്തിയ ഒത്തുതീര്‍പ്പ് ശ്രമവും ഫലം കണ്ടില്ല. തുഷാര്‍ നിര്‍ദേശിച്ച തുക അപര്യാപ്തമെന്ന് പരാതിക്കാരന്‍ നാസില്‍.

തെളിവെടുപ്പ് ആരംഭിച്ചപ്പോള്‍ പരാതിക്കാരന്‍ ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാര്‍ ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. വണ്ടിചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല രാവിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരായിരുന്നു.

യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്. ജാമ്യകാലാവധി കഴിയുന്ന മുറക്കായിരിക്കും തുഷാര്‍ കോടതിയിലെത്തുക. 20 ദിവസത്തിനകം ജാമ്യകാലാവധി അവസാനിക്കും. തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കിയതാണ്.

കേസിലെ വഞ്ചന തെളിയിക്കാന്‍ കഴിയുന്ന കരാര്‍ രേഖകള്‍ ഉള്‍പ്പെടെ തെളിവുകളാണ് പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ എത്തിച്ചത്. കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാര്‍ ഏറെകാലം യു.എ.ഇയില്‍ കുടുങ്ങും.