Football Sports

യൂറോപ്പ ലീഗ്: വോള്‍വ്‌സിനും റേഞ്ചേഴ്‌സിനും ഗംഭീരജയം, യുണൈറ്റഡ് സമനിലയുമായി രക്ഷപ്പെട്ടു

യൂറോപ്പ ലീഗിലെ റൗണ്ട് 32വിലെ ആദ്യ പാദ മത്സരങ്ങള്‍ പൂര്‍ത്തിയായി. വരുന്ന 26, 27, 28 ദിവസങ്ങളിലായാണ് രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക…

യൂറോപ്പ ലീഗ് റൗണ്ട് 32ലെ ആദ്യ പാദത്തില്‍ ഉജ്ജ്വല ജയവുമായി വോള്‍വ്‌സ് ഉദിച്ചുയര്‍ന്നു. ഒരു ഗോള്‍ ജയത്തോടെ അഴ്‌സണല്‍ രക്ഷപ്പെട്ടപ്പോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-1ന് സമനിലയില്‍ കുരുങ്ങി. ഇന്റര്‍മിലാന്‍, എയിന്റ്‌റാക്ട് ഫ്രാങ്ക്ഫര്‍ട്ട്, ഗെറ്റഫെ, സ്‌പോര്‍ട്ടിംങ് സി.പി, റോമ, ബയര്‍ ലെവര്‍കുസന്‍, ബാസെല്‍, വോള്‍ഫ്ബര്‍ഗ്, റേഞ്ചേഴ്‌സ്, ശക്തര്‍ ഡോണ്‍ടെസ്‌ക്, ഇന്റര്‍മിലാന്‍ എന്നീ ടീമുകള്‍ ആദ്യപാദം വിജയിച്ചു.

ദിയേഗോ ജോട്ടയുടെ ഹാട്രിക്കാണ് വോള്‍വ്‌സിന് ലാലിഗ ടീമായ എസ്പാനിയോളിനെതിരെ ഏകപക്ഷീയമായ നാല് ഗോള്‍ ജയമൊരുക്കി കൊടുത്തത്. 15, 67, 81 മിനുറ്റുകളിലായിരുന്നു ജോട്ടയുടെ ഗോളുകള്‍. റൂബന്‍ നെവ്‌സ് 52ാം മിനുറ്റില്‍ മനോഹരമായ ഒരു വോളിയിലൂടെ നേടിയ ഗോളും എസ്പാനിയോളിന്റെ തോല്‍വിഭാരം കൂട്ടി.

പ്രതിരോധത്തില്‍ ഊന്നിയായിരുന്നു അര്‍ട്ടേറ്റയുടെ അഴ്‌സണല്‍ കളിച്ചത്. ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് അഴ്‌സണല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍കുന്നത്. ഗോളി ബെര്‍ഡ് ലെനോയുടെ ബാറിനു കീഴിലെ മികച്ച പ്രകടനവും അവര്‍ക്ക് തുണയായി. അലക്‌സാന്ദ്രേ ലെക്കസാറ്റെ 81ാം മിനുറ്റില്‍ നേടിയ ഗോളിലൂടെയാണ് ഒളിംപിയാക്കോസിനെതിരെ അഴ്‌സണല്‍ വിജയിച്ചത്.

അഴ്‌സണല്‍ ഗോളി നായകനായെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഗോളി സെര്‍ജിയോ റൊമേറോയുടെ പിഴവിനാണ് വലിയ വില കൊടുക്കേണ്ടി വന്നത്. 15ആം മിനുറ്റിലായിരുന്നു യുണൈറ്റഡിനെ ഞെട്ടിച്ച് ക്ലബ് ബ്രുഗേ മുന്നിലെത്തിയത്. 36ആം മിനുറ്റില്‍ ആന്റണി മാര്‍ഷലിലൂടെ സമനില പിടിച്ചെങ്കിലും യുണൈറ്റഡിന് കളി ജയിക്കാനായില്ല.
2-0ത്തിന് പിന്നില്‍ പോയതിന് ശേഷമായിരുന്നു റേഞ്ചേഴ്‌സ് 3-2ന്റെ വിജയം സ്വന്തമാക്കിയത്. 21കാരന്‍ ഇയാനിസ് ഹാഗിയുടെ ഇരട്ടഗോളുകളും(67′, 82′) ജോ അരിബോയുടെ(75′) ഗോളുമാണ് രണ്ടാം പകുതിയിലെ ഗംഭീര തിരിച്ചുവരവിന് റേഞ്ചേഴ്‌സിനെ സഹായിച്ചത്. 11ആം മിനുറ്റില്‍ ഫ്രാന്‍സെര്‍ജിയോയും 59ആം മിനുറ്റില്‍ ആബെല്‍ റൂയിസുമാണ് ബ്രാഗെയുടെ ഗോളുകള്‍ നേടിയത്.