Sports

അഭിപ്രായ സർവ്വേകൾ എല്ലാം ഒളിമ്പിക്സ് നടത്തിപ്പിനെതിരെ; ജപ്പാനിൽ വൻ പ്രതിഷേധം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക് ഗെയിംസ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിൽ പ്രതിഷേധം. ഓൺലൈൻ ക്യാമ്പയിൻ ആയും തെരുവിൽ ഇറങ്ങിയും ആളുകൾ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ജപ്പാനില്‍ ഈയിടെ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ പ്രമുഖ വാർത്താ മാധ്യമമായ ആസാഹി ഷിംബുൻ നടത്തിയ സർവ്വേയിൽ 43 ശതമാനം പേരും ഗെയിംസ് ഉപേക്ഷിക്കണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 40 ശതമാനം പേർ ഒളിമ്പിക്സ് പിന്നത്തേക്ക് നീട്ടിവെക്കാനും അഭിപ്രായപ്പെടുന്നുണ്ട്.

ജപ്പാനില്‍ കോവിഡിന്റെ പുതിയ തരംഗം രൂപപ്പെട്ടതും വാക്സിനേഷന്‍ കൃത്യമായി നടക്കാതിരിക്കുകയും ചെയുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഭൂരിപക്ഷം ജനങ്ങളും ഒളിമ്പിക്സ് നടത്തുന്നതിനെതിരാണ്.

സര്‍ക്കാരിനോട് തീരുമാനം പുനർപരിശോധിക്കാനാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനും മറ്റുമായുള്ള പ്രതിഷേധ പരിപാടിയ്ക്കൊപ്പം തന്നെ ടോക്കിയോ നഗരത്തിലെ തെരുവിലേക്ക് ഇറങ്ങിയും ആളുകൾ പ്രതിഷേധിക്കുകയാണ്. സുരക്ഷിതമായി ഒളിമ്പിക്സ് നടത്താമെന്ന ജപ്പാനീസ് പ്രധാന മന്ത്രി യോഷിദേ സുഗയുടെ പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം ആളുകളും പറഞ്ഞത്. ജപ്പാനിലെ വാക്സിനേഷന്‍ ഡ്രൈവുകള്‍ വളരെ സാവധാനമാണ് നടക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ വാക്സിനുകൾ ലഭ്യമാണെങ്കിലും സ്ലോട്ട് ബുക്കിംഗിലെ പാളിച്ചയുമെല്ലാം മറ്റ് സംവിധാനങ്ങളിലെ പോരായ്മയും വാക്സിനേഷന്‍ ഡ്രൈവ് തടസ്സപ്പെടുവാന്‍ കാരണമാകുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.