Sports

പാരാലിമ്പിക്‌സ്‌: ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലിൽ

ടോക്യോ പാരാലിമ്പിക്‌സ്‌ ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലിൽ ജപ്പാന്റെ ദയ്സുകെ ഫുജിഹരെയെയാണ് പ്രമോദ് തോൽപ്പിച്ചത്.

അതേസമയം, അമ്പെയ്ത്തിൽ ഹർവിന്ദർ സിംഗ് ഇന്ത്യക്കായി വെങ്കല മെഡൽ നേടി. പാരാലിമ്പിക്സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. കൊറിയയുടെ എംഎസ് കിമ്മിനെയാണ് ഹർവിന്ദർ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തിൽ 6-5 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 13 ആയി.

നേരത്തെ, വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിൽ ഇന്ത്യ മെഡൽ നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി അവാനി ലെഖാറയാണ് വെങ്കല മെഡൽ നേടിയത്. നേരത്തെ, പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിം​ഗ് വിഭാ​ഗത്തിൽ അവാനി നേരത്തെ സ്വർണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടവും അവാനി സ്വന്തമാക്കി.

പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാർ നേരത്തെ വെള്ളി നേടിയിരുന്നു. ടി 64 വിഭാഗത്തിൽ പ്രവീൺ കുമാർ മറി കടന്നത് 2.07 മീറ്റർ.

അതേസമയം, ഹൈജമ്പ് ടി63 വിഭാഗത്തിൽ മാരിയപ്പന് റിയോ ആവർത്തിക്കാനായില്ലെങ്കിലും വെള്ളിമെഡൽ നേടാൻ കഴിഞ്ഞു. 2016 റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു. 1.86 മീറ്റർ ദൂരം ചാടിയാണ് മാരിയപ്പൻ്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യൻ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാർ 1.83 മീറ്റർ ദൂരം താണ്ടി. മറ്റൊരു ഇന്ത്യൻ താരം വരുൺ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനത്ത മഴയിലാണ് ഹൈജമ്പ് മത്സരങ്ങൾ നടന്നത്.

അവസാന ഘട്ടത്തിൽ ഇന്ത്യൻ താരങ്ങൾ തമ്മിലായിരുന്നു സ്വർണപ്പോര് നടന്നത്. 1.83 മീറ്റർ ദൂരം അനായാസം മറികടന്ന ഇരുവർക്കും ആദ്യ രണ്ട് അവസരങ്ങളിൽ 1.86 മീറ്റർ ദൂരം മറികടക്കാനായില്ല. മൂന്നാം അവസരത്തിൽ മാരിയപ്പൻ ഈ ദൂരം മറികടന്നപ്പോൾ ശരത് കുമാർ മൂന്നാമതും പരാജയപ്പെട്ടു. അമേരിക്കയുടെ സാം ഗ്രീവ് മൂന്നാം ശ്രമത്തിൽ 1.86 മീറ്റർ മറികടന്നു. ഇതോടെ സ്വർണപ്പോര് മാരിയപ്പനും സാമും തമ്മിലായി.

ആദ്യ രണ്ട് ശ്രമത്തിലും 1.88 മീറ്റർ ദൂരം മറികടക്കാൻ ഇരുവർക്കും സാധിച്ചില്ല. മൂന്നാം ശ്രമത്തിലും മാരിയപ്പൻ പരാജയപ്പെട്ടു. എന്നാൽ, മൂന്നാം ശ്രമത്തിൽ 1.88 മീറ്റർ ദൂരം മറികടന്ന സാം ഗ്രീവ് സ്വർണനേട്ടവുമായി മടങ്ങുകയായിരുന്നു. വെള്ളിയും വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി.