Sports

ടോക്യോ ഒളിമ്പിക്സ്: ബാഡ്മിന്റൺ സെമിയിൽ സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പർ താരം

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ സിന്ധുവിൻ്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18. (olympics sindhu tai ying)

67 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിൽ ലോക ആറാം നമ്പർ താരത്തിൻ്റെ കനത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു സു-യിങ്ങിൻ്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ തിരിച്ചടിച്ച താരം സെമി പ്രവേശനം നേടുകയായിരുന്നു. 2012, 2016 ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുള്ള താരം ഇതുവരെ അവസാന നാലിൽ എത്തിയിട്ടില്ല. 2016ൽ നടന്ന റിയോ ഒളിമ്പിക്സിൻ്റെ പ്രീ ക്വാർട്ടറിൽ പിവി സിന്ധുവിനോടാണ് പരാജയപ്പെട്ടാണ് താരം പുറത്തായത്. നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.30നാണ് സെമിഫൈനൽ പോരാട്ടം.

ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ യമാഗുച്ചിയെ 21-13, 22, 20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സെമിയിലെത്തിയത്. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡൽ ജേതാവാണ് പിവി സിന്ധു. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാർട്ടർ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സിന്ധു ക്വാർട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പർ താരമായ യമാഗുച്ചിയും ഏഴാം നമ്പർ താരമായ പി.വി.സിന്ധുവും തമ്മിലുള്ള പത്തൊൻപതാം മത്സരമാണ് ഇന്ന് അരങ്ങേറിയത്.

അതേസമയം, ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.