Football Sports

ടോക്യോ ഒളിമ്പിക്സ്: ഫുട്ബോൾ ഫൈനലിൽ ബ്രസീലിന് എതിരാളി സ്പെയിൻ

ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ ഫൈനൽ ബ്രസീലും സ്പെയിനും തമ്മിൽ. നേരത്തെ മെക്സിക്കോയ്ക്കെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ വിജയിച്ചപ്പോൾ ആതിഥേയരായ ജപ്പാനെ മടക്കമില്ലാത്ത ഒരു ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ കലാശപ്പോരിൽ ഇടം നേടിയത്. നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഗോളടിക്കാതിരുന്നതിനെ തുടർന്ന് അധികസമത്തിലേക്ക് നീണ്ട മത്സരത്തിൻ്റെ 116ആം മിനിട്ടിൽ മാർക്കോ അസൻസിയോ ആണ് സ്പെയിൻ്റെ വിജയഗോൾ നേടിയത്. (olympics football brazil spain) ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും ഫിനിഷിംഗിലെ പാളിച്ചകളും സ്പെയിൻ്റെ പഴുതടച്ച പ്രതിരോധവും ജപ്പാനെ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

ബ്രസീലും മെക്സിക്കോയും തമ്മിൽ നടന്ന ആദ്യ സെമി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ 4-1നായിരുന്നു ബ്രസീലിൻ്റെ ജയം. ഇരു ടീമുകളും തുല്യപോരാട്ടമാണ് കാഴ്ചവച്ചതെങ്കിലും ബ്രസീൽ കൂടുതൽ അവസരങ്ങൾ തുറന്നെടുത്തു. ക്രോസ് ബാറിനു കീഴിൽ ഗ്വില്ലെർമോ ഒച്ചോവ നടത്തിയ മികച്ച പ്രകടനമാണ് മെക്സിക്കോയെ രക്ഷിച്ചുനിർത്തിയത്. നിശ്ചിതസമയവും അധികസമയവും ഇരു ടീമുകൾക്കും ഗോളുകൾ നേടാനാവാൻ കഴിയാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലെ ആദ്യ രണ്ട് കിക്കുകളും നഷ്ടപ്പെടുത്തിയത് മെക്സിക്കോയ്ക്ക് തിരിച്ചടിയായി.

അതേസമയം, വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ എലൈൻ തോംസൺ സ്വർണം നേടി. 100 മീറ്റർ ഓട്ടത്തിലും സ്വർണമെഡൽ സ്വന്തമാക്കിയ താരം ഇതോടെ ഒളിമ്പിക്സ് ഡബിളും സ്വന്തമാക്കി. 21.53 സെക്കൻഡിലാണ് എലൈൻ രണ്ടാം സ്വർണത്തിലേക്ക് ഓടിക്കയറിയത്. 21.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റീൻ എംബോമയ്ക്ക് വെള്ളിമെഡൽ ലഭിച്ചു. 21.87 സെക്കൻഡിൽ ഫിനിഷ് ലൈൻ കടന്ന അമേരിക്കൻ താരം ഗബ്രിയേൽ തോമസിനാണ് വെങ്കലം.

200 മീറ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ടോക്യോയിൽ എലൈൻ തോംസൺ കുറിച്ചത്. 2016 റിയോ ഒളിമ്പിക്സിലും എലൈൻ തോംസൺ 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു. ഡബിൾ നേട്ടത്തോടെ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ സ്പ്രിൻ്റ് ഡബിൾ തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും ജമൈക്കൻ താരം സ്വന്തം പേരിൽ കുറിച്ചു.