Football Sports

ഏറ്റവും ദുഖഭരിതമായ ദിനമെന്ന് മെസി; മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് റൊണാൾഡോ

മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് കായിക ലോകം. ലോകമെങ്ങുമുള്ള കായിക താരങ്ങളും ക്ലബുകളും മറഡോണക്ക് ആദരാഞ്ജലികളർപ്പിച്ചു.

ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്​ബോൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാമെന്ന്​ പെലെ കുറിച്ചു- “ദുഖകരമായ വാര്‍ത്ത. മഹാനായ സുഹൃത്തിനെയാണ് നഷ്ടമായത്. ലോകത്തിന് ഇതിഹാസത്തെയും. ഇനി ഒരുനാള്‍ നമ്മള്‍ ആകാശത്ത് പന്ത് തട്ടും”- പെലെ പറഞ്ഞു.

മറഡോണയുടെ സ്നേഹ വാൽസല്യങ്ങളും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ ലയണല്‍ മെസ്സി ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെ- ഏറ്റവും ദുഖഭരിതമായ ദിനം. ഡീഗോ നിങ്ങൾ മരിക്കുന്നില്ല. കാരണം നിങ്ങള്‍ അനശ്വരനാണ്.

പ്രിയസുഹൃത്തിന്, മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സമാനതകളില്ലാത്ത മാന്ത്രികന് പകരക്കാരില്ലെന്നും സിആർ 7 കുറിച്ചു.

ക്ലബിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉജ്വല നിമിഷങ്ങൾ സമ്മാനിച്ച താരത്തിന് നാപ്പോളി ക്ലബ് വിട നല്‍കി. എല്ലാ സുന്ദര നിമിഷങ്ങള്‍ക്കും നന്ദിയെന്ന് എഫ് സി ബാർസലോണ. ചെല്‍സിയാകട്ടെ മറഡോണ ക്ലബ് സന്ദര്‍ശിച്ചപ്പോഴുള്ള നിമിഷങ്ങള്‍ പങ്കുവെച്ചു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഉസൈന്‍ ബോള്‍ട്ട് തുടങ്ങി നൂറുകണക്കിന് കായിക താരങ്ങളും ക്ലബുകളും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് ആദരസൂചകമായി മൌനം ആചരിച്ചു.